പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎമ്മിന് അധികാരമുണ്ടെന്ന് എസ് രാജേന്ദ്രന്‍

ഇടുക്കി: തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎമ്മിന് അധികാരമുണ്ടെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയില്ല എന്ന ആരോപണം ശരിയല്ല എന്നും മറ്റൊരു പാര്‍ട്ടിയിലേയ്ക്ക് പോകുന്നത് ഇപ്പോള്‍ ചിന്താഗതിയില്‍ ഉള്ള കാര്യമല്ല എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ദേവികുളം എംഎല്‍എയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നതിന് നിരവധി തെളിവുകള്‍ അന്വേഷണ കമ്മീഷന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വവും മുതിര്‍ന്ന നേതാവ് എംഎം മണിയും അടക്കം രാജേന്ദ്രനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു. പുറത്താക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തും അയച്ചിരുന്നു. ജില്ലാ സമ്മേളനങ്ങള്‍ അവസാനിക്കുന്നതോടെ പാര്‍ട്ടി തീരുമാനം വ്യക്തമാക്കും.

രാജേന്ദ്രന്‍ സിപിഐയിലേയ്ക്ക് മാറും എന്നൊരു വാര്‍ത്ത മുന്‍പ് വന്നിരുന്നു. മറ്റൊരു പാര്‍ട്ടിയിലേയ്ക്കില്ല എന്നു പറഞ്ഞെങ്കിലും സിപിഐയുടെ വോട്ട് കൂടെ ലഭിച്ചതിനാലാണ് താന്‍ ജയിച്ചതെന്ന് രാജേന്ദ്രന്‍ പറഞ്ഞു.

Top