ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കര്‍

ദില്ലി: കാനഡയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പ്രതിദിനം വഷളായിക്കൊണ്ടിരിക്കെ, നിലപാട് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വഴിയേ പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് തല്‍ക്കാലം തുടങ്ങാനാകില്ല. സര്‍വ്വീസ് നിര്‍ത്തി വെച്ചത് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ്. സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നല്കുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതാണെന്നും ജയശങ്കര്‍ വിശദീകരിച്ചു.

ഇന്ത്യ-കാനഡ തര്‍ക്കം തുടങ്ങിയ ശേഷമുള്ള എസ്. ജയശങ്കര്‍ ഇത്രയുടെ കടുത്ത നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമെന്ന പ്രതികരണം നല്കിയിരുന്നു. അമേരിക്കന്‍ പിന്തുണ കിട്ടിയ സാഹചര്യത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇന്നലെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഈ സമ്മര്‍ദ്ദം കാര്യമാക്കുന്നില്ല എന്ന സന്ദേശമാണ് ഇന്ന് എസ് ജയശങ്കര്‍ നല്‍കിയത്.

ഉദ്യോഗസ്ഥരെ കുറച്ചത് രാജ്യത്തെ കാര്യങ്ങളില്‍ ഇടപെട്ടത് കൊണ്ടെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്ക്കുകയാണ്. കര്‍ഷകസമരം ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് വിദേശകാര്യമന്ത്രി ഉദ്ദേശിക്കുന്നത്. എല്ലാ തെളിവുകളും വൈകാതെ പുറത്തുവിടുമെന്ന സന്ദേശവും ജയശങ്കര്‍ നല്‍കുന്നു. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് നിറുത്തി വച്ചത് താല്ക്കാലികമായാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പായാലേ ഇത് പുനസ്ഥാപിക്കൂ എന്നും ജയശങ്കര്‍ അറിയിച്ചു. ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലെ വിഷയങ്ങളില്‍ തല്ക്കാലം ഒത്തുതീര്‍പ്പ് സാധ്യമല്ല എന്നാണ് വിദേശകാര്യമന്ത്രിയുടെ ഇന്നത്തെ നിലപാട് വ്യക്തമാക്കുന്നത്.

Top