ട്വന്റി 20 പരമ്പരയിലെ ബാറ്റിംഗിന് കടപ്പെട്ടിരിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയോടാണെന്ന് റുതുരാജ് ഗെയ്ക്ക്വാദ്

റായ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ വെടിക്കെട്ട് ബാറ്റിംഗിന് കടപ്പെട്ടിരിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയോടാണെന്ന് ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ്. ട്വന്റി 20 പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നായി ഗെയ്ക്ക്വാദ് 213 റണ്‍സെടുത്തു. 71 റണ്‍സാണ് ബാറ്റിംഗ് ശരാശരി. ഒരു സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറിയും ഗെയ്ക്ക്വാദ് ഇതുവരെ സീരിസില്‍ നേടിക്കഴിഞ്ഞു.

2019ലാണ് റുതുരാജ് ഗെയ്ക്ക്വാദ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്. 52 മത്സരങ്ങളില്‍ നിന്നായി 1797 റണ്‍സ് ഗെയ്ക്ക്വാദ് ഇതുവരെ നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 14 അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടുന്ന കരിയറാണ് ഗെയ്ക്ക്വാദിന്റേത്.

താന്‍ ട്വന്റി 20 ക്രിക്കറ്റിനെ കുറിച്ച് ഒരുപാട് പഠിച്ചത് ചെന്നൈയില്‍ നിന്നാണ്. എം എസ് ധോണിക്ക് മത്സരത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുണ്ട്. ട്വന്റി 20 യില്‍ നാം മാനസികമായി മത്സരത്തേക്കാള്‍ മുന്നിലായിരിക്കണം. പിച്ചിലെ സാഹചര്യങ്ങള്‍ മുമ്പെ മനസിലാക്കണം. ടീമിന്റെ സ്‌കോര്‍ പരിഗണിക്കാതെ ആ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ധോണി പറയുമായിരുന്നുവെന്നും ഗെയ്ക്ക്വാദ് വ്യക്തമാക്കി.

 

Top