റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ ആരോഗ്യ പ്രശ്‌നം; വിഷപ്രയോഗമെന്ന് സംശയം

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്ക് ജയിലില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായത് വിഷരാസവസ്തുപ്രയോഗം മൂലമായിരിക്കാമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിനൊട് അടുപ്പമുള്ള നേത്രരോഗവിദഗ്ധയായ അനസ്തസിയ വാസില്യേവയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

പുടിന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജയിലിലായ നവല്‍നി(43)യെ മുഖം തടിച്ചുവീര്‍ത്തും ശരീരം ചുവന്നു ചൊറിച്ചില്‍ ഉള്‍പ്പെടെ അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ പൂര്‍ത്തിയാക്കാതെ ജയിലിലേക്കു തിരിച്ചുകൊണ്ടുപോയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ആശുപത്രിയിലെത്തിച്ച നവല്‍നിയെ കാണാന്‍ തനിക്ക് അനുമതി നിഷേധിച്ചെങ്കിലും വാതില്‍വിടവിലൂടെ അദ്ദേഹത്തെ കണ്ടെന്നും വിഷരാസവസ്തു മൂലമുള്ള അലര്‍ജി ബാധയ്ക്കു സമാനമായിരുന്നു ലക്ഷണങ്ങളെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ബുധനാഴ്ച്ചയാണ് നവല്‍നിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 30 ദിവസത്തെ തടവിനും വിധിക്കുകയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ പരസ്യമായി രംഗത്തെത്തിയ അലക്‌സി നവല്‍നി റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്.

Top