ഇന്ത്യയുമായുള്ള ആഴമേറിയ ബന്ധത്തിനു പകരം വയ്ക്കാൻ മറ്റ് ബന്ധങ്ങളില്ല: റഷ്യ

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ‘മിസൈല്‍’ ഉള്‍പ്പെടെയുള്ള അതിനിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള ആഴമേറിയ ബന്ധത്തിനും സഹകരണത്തിനും പകരം വയ്ക്കാവുന്ന മറ്റു ബന്ധങ്ങള്‍ റഷ്യയ്ക്കില്ലെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. വാര്‍ത്താ ഏജന്‍സികളുടെ എഡിറ്റര്‍മാര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റഷ്യന്‍ പ്രസിഡന്റ് തന്റെ നിലപാട് വ്യക്തമാക്കിയത്.

പാക്കിസ്ഥാനുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി റഷ്യ അടുത്ത ബന്ധം സ്ഥാപിക്കുന്നത് ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളിലൊന്നായ ഇന്ത്യയുമായുള്ള ‘വിശ്വാസാധിഷ്ഠിത’ ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യയ്ക്ക് ഇന്ത്യയുമായി പ്രത്യേകതരം ബന്ധമാണുള്ളത്. ഞങ്ങള്‍ക്ക് പാക്കിസ്ഥാനുമായി അടുത്ത (സൈനിക) ബന്ധമില്ല. പാക്കിസ്ഥാനുമായുള്ള തങ്ങളുടെ ബന്ധം ഇന്ത്യ-റഷ്യ സഹകരണത്തെയും ബന്ധത്തെയും ഒരു തരത്തിലും ബാധിക്കില്ലെന്നും പുടിന്‍ വ്യക്തമാക്കി.

അതേസമയം കശ്മീരുമായി ബന്ധപ്പെട്ട വിഷയത്തില്‍ റഷ്യയുടെ നിലപാട് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. ഈ വിഷയം ഇന്ത്യയെയും പാക്കിസ്ഥാനെയും മാത്രം ബാധിക്കുന്നതാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി. ഭീഷണിയുടെ ഉറവിടം എവിടെയാണെങ്കിലും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ എന്നും ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു.

ഒരു ബില്യണിലധികം ജനസംഖ്യയുള്ള വലിയ രാജ്യമാണ് ഇന്ത്യ. റഷ്യയും വലിയ രാജ്യം തന്നെ. പല വിഷയങ്ങളിലും ഇരു രാജ്യങ്ങള്‍ക്കും സമാന താല്‍പര്യങ്ങളാകും ഉണ്ടാവുക. പരസ്പര ബഹുമാനത്തോടെയാണ് ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും പ്രതിരോധ മേഖലയിലെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. പുടിന്റെ പ്രതികരണത്തോടെ റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്.

Top