രാസായുധ ആക്രമണത്തിലൂടെ ചാരനെ കൊല്ലാന്‍ ശ്രമിച്ചത് ബ്രിട്ടീഷ്-യു.എസ് ഏജന്‍സികള്‍; റഷ്യ

SERJI

മോസ്‌കോ: മുന്‍ റഷ്യന്‍ ഇരട്ട ചാരനായ സ്‌ക്രിപാലിനേയും മകളെയും രാസായുധ ആക്രമണത്തിലൂടെ കൊല്ലാന്‍ ശ്രമിച്ചത് ബ്രിട്ടീഷ്-യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന ആരോപണവുമായി റഷ്യ. റഷ്യയെ കുഴപ്പത്തിലാക്കാനുള്ള നീക്കമാണ് ഇതുവരെ നടന്നതെന്നും റഷ്യന്‍ മുന്‍ ലഫ്. ജനറല്‍ സെര്‍ജി നാരിഷ്‌കിന്‍ ആരോപിച്ചു.

റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ഒഴിവാക്കിയില്ലെങ്കില്‍ ശീത യുദ്ധത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ശീതയുദ്ധകാലത്തെക്കാള്‍ ഗുരുതരമാണു നിലവിലെ അവസ്ഥയെന്നും നാരിഷ്‌കിന്‍ പറഞ്ഞു.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍നിന്നു ശ്രദ്ധതിരിക്കാന്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെയാണ് സ്‌ക്രിപാലിനു നേരെ വിഷപ്രയോഗം നടത്തിയതെന്നാണു റഷ്യയുടെ പക്ഷം. സ്‌ക്രിപാലിനെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ 2010-ല്‍ തടവുപുള്ളികളെ വെച്ചുമാറിയപ്പോള്‍ വിട്ടുകൊടുക്കില്ലായിരുന്നുവെന്നും റഷ്യ വ്യക്തമാക്കി.

എഫ്.ബി.ഐ അറസ്റ്റ്‌ചെയ്ത റഷ്യയുടെ ചാരസുന്ദരി അന്ന ചാപ്മാനു പകരമായാണ് അന്ന് സ്‌ക്രിപാലിനെ വിട്ടുകൊടുത്തത്. സ്‌ക്രിപാലിനു പിന്നീട് ബ്രിട്ടന്‍ അഭയം നല്‍കുകയായിരുന്നു.

മാര്‍ച്ച് ആദ്യവാരമാണ് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നിരോധിത രാസായുധം ഉപയോഗിച്ച് ആരോ അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്നായിരുന്നു പരിശോധനയില്‍ തെളിഞ്ഞത്. എന്നാല്‍, ആക്രമണം നടത്തിയിട്ടില്ലെന്ന വാദത്തില്‍ റഷ്യ ഉറച്ചുനില്‍ക്കുകയാണ്

Top