ദ്രൗപതി മുര്‍മുവിന് അഭിനന്ദന പ്രവാഹം; ആശംസകള്‍ നേര്‍ന്ന് വ്‌ലാദിമിര്‍ പുടിനും

ഡൽഹി: ഗോത്രവിഭാഗത്തിൽ നിന്നും ആദ്യമായി ഇന്ത്യൻ രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ദ്രൗപതി മുർമുവിന് അന്താരാഷ്ട്ര തലത്തിലും അഭിനന്ദന പ്രവാഹം. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ അടക്കമുള്ളവർ ദ്രൗപതി മുർമുവിന് അഭിനന്ദനവുമായി രംഗത്തെത്തി. ദ്രൗപതി മുർമുവിന് ആശംസ നേരുന്നതിനൊപ്പം ഇന്ത്യ- റഷ്യ രാഷ്ട്രീയ സംവാദത്തിനും സഹകരണത്തിനും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി കൂടുതൽ ഊന്നൽ നൽകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വ്‌ലാദിമിർ പുടിൻ പറഞ്ഞു.

ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ സവിശേഷ പ്രാധാന്യം കൽപ്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പുടിൻ ദ്രൗപതി മുർമുവിന് ആശംസ നേർന്നത്. പരസ്പര സഹകരണത്തിലൂടെ ഇന്ത്യയ്ക്കും റഷ്യയ്ക്കും നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിൻ പറഞ്ഞു. അതിനാൽ അന്താരാഷ്ട്ര സുസ്ഥിരതയുടേയും സുരക്ഷയുടേയും താത്പര്യങ്ങൾ മുൻനിർത്തി പുതിയ പ്രസിഡന്റ് റഷ്യയുമായി കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും പുടിൻ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അൽപ സമയത്തിനുള്ളിൽ സ്ഥാനമേൽക്കുന്നത് കാത്തിരിക്കുകയാണ് രാജ്യം. രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുർമുവിനെ തേടിയെത്തും.

Top