റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അലക്‌സി നവാല്‍നിയുടെ അഭിഭാഷകരാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ അഭിഭാഷകരാണ് പറഞ്ഞത്. അലക്‌സി നവാല്‍നി ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായി അഭിഭാഷകര്‍ പറഞ്ഞു. ആറ് ദിവസമായി അലക്‌സി നവാല്‍നിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അഭിഭാഷകര്‍ വിവരിച്ചു.

നവാല്‍നിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുടിനെതിരെയും വിമര്‍ശനം ശക്തമായിട്ടുണ്ട്. 47 കാരനായ നവാല്‍നിയെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് നേരത്തെ ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാല്‍നിക്ക് വിധിച്ചിരിക്കുന്നത്. ജയില്‍ശിക്ഷക്കെതിരെ തന്നെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് നവാല്‍നിയെ കാണാനില്ലെന്ന വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്റെ കടുത്ത വിമര്‍ശകനാണ് പ്രതിപക്ഷ നേതാവായ അലക്‌സി നവാല്‍നി. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാല്‍നിയെ കാണാതായിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ പുടിന്റെ പ്രധാന എതിരാളികളില്‍ ഒരാളായാണ് നവാല്‍നിയെ കണക്കാക്കുന്നത്.

 

Top