യുക്രൈന്‍ അതിര്‍ത്തിയിലെ പോളണ്ട് ഗ്രാമത്തിലേക്ക് റഷ്യന്‍ മിസൈല്‍, രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യുക്രൈനെതിരായ റഷ്യൻ മിസൈൽ ആക്രമണം പോളണ്ടിലേക്കും. യുക്രൈൻ അതിർത്തിയിൽ നിന്ന് വെറും പതിനഞ്ച് മൈൽ അകലെയുള്ള പോളണ്ടിന്‌‍റെ ഭാഗത്ത് റഷ്യൻ മിസൈൽ പതിച്ചതായാണ് വിവരം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തിൽ സംഭവിച്ചതാണോയെന്നത് ഇനിയും വ്യക്തമായിട്ടില്ല.

ചൊവ്വാഴ്ച യുക്രൈനിലെ ഊർജ്ജ സംവിധാനങ്ങൾ തകർത്തിരുന്നു. ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ മിസൈലുകളാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ റഷ്യ യുക്രൈനെതിരെ പ്രയോഗിച്ചിട്ടുള്ളത്. എന്നാൽ യുക്രൈൻ പോളണ്ട് അതിർത്തിയിലേക്ക് മിസൈൽ അയച്ചിട്ടില്ലെന്നാണ് റഷ്യൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. പോളണ്ടിലേക്ക് റഷ്യൻ മിസൈൽ കടന്നുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളേക്കുറിച്ചും റഷ്യയ്ക്ക് അറിവില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ആക്രമണത്തേക്കുറിച്ച് നാറ്റോ പോളണ്ടിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മിസൈൽ ആക്രമണമുണ്ടായതെന്നാണ് പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള പോളിഷ് ഗ്രാമത്തിലാണ് മിസൈൽ പതിച്ചതെന്നും രണ്ട് പേർ കൊല്ലപ്പെട്ടുവെന്നുമാണ് പോളിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഊർജ്ജ മേഖലയെ തകർത്തുകൊണ്ടുള്ള റഷ്യൻ ആക്രമണത്തിൽ കടുത്ത വെല്ലുവിളിയാണ് യുക്രൈൻ നേരിടുന്നത്. എല്ലാം അതിജീവിക്കുമെന്നാണ് യുക്രൈൻ പ്രസിഡൻറ് വ്ലോദിമിൽ സെലൻസ്കി പറയുന്നത്.

85ഓളം മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നാണ് വിവരം. യുക്രൈനിലെ പ്രധാന നഗരങ്ങളെയെല്ലാം തന്നെ ഈ ആക്രമണം ഇരുട്ടിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ അധിനിവേശം ഏതാണ് 9 മാസങ്ങൾ എത്തിയിരിക്കുകയാണ്. ക്രംലിനിലെ തിരിച്ചടിക്കുള്ള മറുപടിയായാണ് നിലവിലെ മിസൈൽ ആക്രമണമെന്നാണ് സൂചന. യുക്രൈൻറെ 40 ശതമാനത്തോളം ഊർജ്ജമേഖലയെ റഷ്യൻ ആക്രമണം തകർത്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലും ശക്തമായ ചെറുത്ത് നിൽപാണ് യുക്രൈൻ റഷ്യയ്ക്കെതിരെ നടത്തുന്നത്.

Top