യുക്രൈന്‍ വ്യോമമേഖല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം

കീവ്: യുക്രൈന്‍ വ്യോമമേഖല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കീവില്‍ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് താമസക്കാര്‍ അഭയകേന്ദ്രങ്ങളിലെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.

കീവ് നഗരം റഷ്യ വളഞ്ഞതായി യുക്രൈന്‍ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയര്‍ പറയുന്നു.

ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും മനസ് മാറാതെ റഷ്യ അതിശക്തമായി യുക്രൈന്‍ അധിനിവേശം തുടരുകയാണ്. ഒരു നഗരം കൂടി റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ കീവ് വളയാനുള്ള നീക്കങ്ങള്‍ റഷ്യന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞതായാണ് ഈ രാജ്യത്തെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീവ് മുഴുവന്‍ റഷ്യന്‍ സൈന്യം വളഞ്ഞതായി ഉപഗ്രഹ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. രാത്രിയില്‍ വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികളും അറിയിച്ചിരുന്നു. പ്രദേശവാസികള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിന്‍ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്.

പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നടങ്കം യുക്രൈന്‍ ആക്രമിച്ച റഷ്യന്‍ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, പുടിന്റെ പരാമര്‍ശത്തില്‍ അമേരിക്ക ശക്തമായ വിദ്വേഷം രേഖപ്പെടുത്തി.

 

 

Top