റഷ്യന്‍ അധിനിവേശത്തിനെതിരേ പ്രൈസ് ടാഗ് പ്രതിഷേധം നടത്തിയ റഷ്യന്‍ കലാകാരിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ പ്രൈസ് ടാഗ് പ്രതിഷേധം നടത്തിയ റഷ്യന്‍ കലാകാരിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. റഷ്യന്‍ കലാകാരിയും സംഗീതജ്ഞയും ആക്ടിവിസ്റ്റുമായ അലക്‌സാന്ദ്ര സാക്ഷ സ്‌കോച്ചിലെങ്കോയെയാണ് റഷ്യന്‍ കോടതി ശിക്ഷിച്ചത്.

സൈന്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിപക്ഷ രാഷ്ട്രീയക്കാരനായ വ്‌ളാഡിമിര്‍ മിലോവിനെ വ്യാഴാഴ്ച എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ശിക്ഷ വിധിക്കുന്നതിന് മുമ്പ് തന്നെ മിലോവ് രാജ്യം വിട്ടിരുന്നു.അധിനിവേശം ആരംഭിച്ചതോടെ കടുത്ത മനുഷ്യാവകാശ ലംഘന ആരോപണങ്ങളാണ് റഷ്യയ്ക്കെതിരെ ഉയര്‍ന്നത്. യുക്രെയ്‌നിലും സ്വന്തം അതിര്‍ത്തിക്കുള്ളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്ന ആരോപണം അന്താരാഷ്ട്ര തലത്തില്‍ വ്യാപകമാണ്.

2022 മാര്‍ച്ചിലാണ് കേസില്‍ അലക്സാന്ദ്രയെ അറസ്റ്റ് ചെയ്തത്. ’20 വര്‍ഷമായി ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെ പുടിന്‍ ഞങ്ങളോട് കള്ളം പറയുകയാണ്: ഈ നുണകളുടെ ഫലം യുദ്ധത്തെയും വിവേകശൂന്യമായ മരണങ്ങളെയും ന്യായീകരിക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ്’,’റഷ്യന്‍ സൈന്യം മരിയപോളിലെ ഒരു ആര്‍ട്ട് സ്‌കൂളില്‍ ബോംബെറിഞ്ഞു. നാനൂറോളം പേര്‍ അതിനുള്ളിലുണ്ടായിരുന്നു’ തുടങ്ങിയ ടാഗുകളാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്നത്.സൈന്യത്തെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് അലക്സാന്ദ്രയടക്കമുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്നങ്ങളും സീലിയാക് രോഗബാധിതയുമാണ് അലക്സാന്ദ്ര. ബൈ പോളാര്‍ ഡിസോര്‍ഡര്‍ രോഗവും അലക്സാന്ദ്രയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അലക്സാന്ദ്രയ്ക്കുള്ള അവശ്യമരുന്നുകള്‍ പോലും നിഷേധിക്കപ്പെടുകയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

 

Top