ഇന്ത്യക്കാർ മടങ്ങിയാൽ വൻ യുദ്ധം, യുക്രെയിനെ ‘ശവപ്പറമ്പാക്കാൻ’ റഷ്യ!

മോസ്‌കോ: യുക്രൈയിന്‍ ഇപ്പോൾ ‘കണ്ട’ യുദ്ധമല്ല ഇനി കാണാനിരിക്കുന്നത്. തുടര്‍ച്ചയായി പ്രകോപനം നടത്തിയും, നിലപാട് മാറ്റാതെയും വെല്ലുവിളിക്കുന്ന യുക്രെയിന്‍ ഭരണകൂടത്തിന്റെ നിലപാടിന്, ശക്തമായ മറുപടി നല്‍കാനാണ് റഷ്യ ഒരുങ്ങുന്നത്. റഷ്യന്‍ സൈനിക വാഹനങ്ങള്‍ ജയില്‍പ്പുള്ളികളെ മുന്‍ നിര്‍ത്തി യുക്രെയിൻ നേരിടുന്നതിനെ ചെറുക്കാന്‍, മാരകമായ ആക്രമണത്തിനാണ് റഷ്യ നിര്‍ബന്ധിതമായിരിക്കുന്നത്. ഇപ്പോള്‍ ചില പ്രദേശങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അതിന്റെ കൂടി ഭാഗമാണ്. റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉൾപ്പെടെ പുറത്തെത്തിച്ചു കഴിഞ്ഞാൽ, റഷ്യ ആക്രമണം കടുപ്പിക്കും.

പ്രധാനമായും സുമി, ഖാര്‍ഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പുറത്ത് എത്തിക്കാനാണ് ഇപ്പോഴത്തെ താൽക്കാലിക വെടി നിര്‍ത്തല്‍. യുക്രെയിനെ വെട്ടിലാക്കിയ നീക്കമാണിത്. യുദ്ധത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന്, തൻ്റെ സൈന്യത്തിന് റഷ്യൻ പ്രസിഡൻ്റ് പുടിന്‍ തന്നെ മുന്‍പ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യ ആക്രമണം കടുപ്പിക്കാതിരുന്നിരുന്നത്.സാധാരണ ഒരു യുദ്ധം നടക്കുമ്പോൾ പത്തു ദിവസം കൊണ്ട് ഉണ്ടാകുന്ന വമ്പൻ നാശ നഷ്ടമൊന്നും ഇതുവരെ യുക്രെയിനിൽ ഉണ്ടായിട്ടില്ല. സെലക്ട് ചെയ്ത കേന്ദ്രങ്ങൾ മാത്രം റഷ്യ ആക്രമിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അമേരിക്ക മറ്റു രാജ്യങ്ങളിൽ കൊന്നൊടുക്കിയ പോലെ മനുഷ്യരെ കൊന്നൊടുക്കാനും, താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിക്കും വരെ റഷ്യ തയ്യാറായിട്ടില്ല. മാന്യമായ യുദ്ധമാണ് പുടിൻ നയിച്ചിരിക്കുന്നത്. എന്നാൽ, ഇത് യുക്രെയിന് അഹങ്കാരം കൂട്ടുന്ന സാഹചര്യത്തിൽ, നിലവിലെ രീതി മാറ്റാൻ റഷ്യയും ഇനി നിർബന്ധിതമാകും.

അടുത്ത സുഹൃത്തിയ ഇന്ത്യയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തി, മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരെ അതിര്‍ത്തി കടത്താനാണ് റഷ്യന്‍ സേന നിലവിൽ ശ്രമിക്കുന്നത്.ഈ ദൗത്യം പൂര്‍ത്തിയായി കഴിഞ്ഞ ഉടനെ, യുക്രൈയിനില്‍ കനത്ത ബോംബിങ്ങിനുള്ള സാധ്യതയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.ഓപ്പറേഷന്‍ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളില്‍ 25,000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സുമി, ഖാര്‍കീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം മന്ദഗതിയിലാണെന്നും, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇവരെ സുഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നുമാണ് റഷ്യയോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നത്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, ഇന്ത്യയുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ വെടി നിർത്തലിനോട് സഹകരിക്കാൻ, യുക്രെയിനും നിർബന്ധിതമായിരിക്കുകയാണ്. വിദേശികള്‍ യുക്രൈയിന്‍ വിട്ടു പോയാല്‍, റഷ്യന്‍ സേന യുക്രെയിനിൽ ‘താണ്ഡവ നൃത്തമാടുമെന്ന ആശങ്കയും വ്യാപകമാണ്.

ഇന്ത്യക്കാരെ യുക്രൈയിന്‍ ബന്ദികളാക്കി എന്ന റഷ്യയുടെ ആരോപണത്തിന്റെ സത്യവസ്ഥയും, കുടുങ്ങിക്കിടക്കുന്നവര്‍ പുറത്തു കടക്കുന്നതോടെ വ്യക്തമാകും. യുക്രൈയിന്‍ ഇന്ത്യന്‍ പൗരന്‍മാരെ ബന്ദികളാക്കി എന്നു വ്യക്തമായാല്‍ യുക്രൈയിനെതിരെ നിലപാട് കടുപ്പിക്കാന്‍ ഇന്ത്യയും നിര്‍ബന്ധിതമാകും.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ രാജ്യം വിടുന്നതോടെ, യുക്രൈയിനു മുകളില്‍ ഉണ്ടായിരുന്ന ‘സുരക്ഷാ കവച’മാണ് ഇല്ലാതാകുക. പ്രകോപിതനായ പുടിന്‍ എന്തൊക്കെ ചെയ്യുമെന്നത്, ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുകയുമില്ല. ഒറ്റ ബോംബു കൊണ്ട് യുക്രൈയിനെ ആകെ ശവപ്പറമ്പാക്കാനുള്ള സംവിധാനം റഷ്യക്കുണ്ട്. ഇതറിഞ്ഞിട്ടും യുക്രൈയിന്‍ പ്രസിഡന്റ് നിരന്തരം റഷ്യയെ അവഹേളിക്കുന്നത് സ്വന്തം ജനതയെ ബലി കൊടുക്കുന്നതിനു വേണ്ടിയാണെന്ന വിലയിരുത്തലും വ്യാപകമാണ്. ആയുധ വിപണി ലക്ഷ്യമിട്ട് അമേരിക്കയും, അപകടകരമായ ‘കളി’യാണ് ഇപ്പോള്‍ കളിച്ചിരിക്കുന്നത്. ‘കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന ‘ഏര്‍പ്പാടാണിത്. ലോകം എന്താണോ ഭയക്കുന്നത്, അതിലേക്ക് തന്നെയാണ് കാര്യങ്ങള്‍ ഇപ്പോൾ നീങ്ങികൊണ്ടിരിക്കുന്നത്.

സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ, കിഴക്കന്‍ യൂറോപ്പ് സന്ദര്‍ശിക്കുവാനുള്ള അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ നീക്കവും ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. പ്രധാനമായും നാറ്റോ സഖ്യകക്ഷികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനു വേണ്ടിയാണ് ഈ സന്ദർശനമെന്നാണ് സൂചന. യുക്രൈയിന്റെ അയല്‍ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളിലാണ് കമല സന്ദര്‍ശനം നടത്തുക. നാറ്റോ സഖ്യകക്ഷികള്‍ തമ്മിലുള്ള ഐക്യവും കരുത്തും പ്രകടമാക്കുന്നതാവും ഈ സന്ദര്‍ശനമെന്ന് വൈറ്റ്ഹൗസും അവകാശപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 9 മുതല്‍ 11 വരെ പോളണ്ടിലെ വാഴ്സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലുമാണ് കമല ഹാരിസ് സന്ദര്‍ശനം നടത്തുക. റഷ്യ പ്രകോപിതരായിരിക്കുന്ന പശ്ചാത്തലത്തില്‍, കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സഖ്യരാജ്യങ്ങള്‍ക്കുള്ള സഹായങ്ങളും കമലഹാരിസ് ഏകോപിപ്പിക്കും.

ഇത്തരം ഇടപെടലുകള്‍ നടത്തുമ്പോഴും, റഷ്യക്കെതിരെ സൈനിക നടപടിയില്ലെന്ന് വീണ്ടും ഒരിക്കൽ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് അമേരിക്ക. വ്യോമനിരോധന മേഖലയുടെ കാര്യത്തിലും, നാറ്റോ യുക്രൈയിന്‍ ആവശ്യത്തിനോട് മുഖം തിരിച്ചിരിക്കുകയാണ്. ഈ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് യുക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി നടത്തിയ അഭിസംബോധനയില്‍, വികാരധീനനായാണ് സെലന്‍സ്‌കി നാറ്റോ ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. പാശ്ചാത്യ സൈന്യമാണ് യുക്രെയ്‌നില്‍ ഇനിയുണ്ടാവുന്ന നാശങ്ങള്‍ക്കും മരണങ്ങള്‍ക്കും ഉത്തരവാദിയെന്നാണ് സെലന്‍സ്‌കി തുറന്നടിച്ചിരുന്നത്.

‘യുക്രെയ്‌നില്‍ ഇനിയുണ്ടാവുന്ന ഓരോ മരണങ്ങളും നിങ്ങള്‍ മൂലമായിരിക്കും. നിങ്ങള്‍ ദുര്‍ബലരായതും നാറ്റോ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഐക്യമില്ലാത്തതുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ‘ സെലന്‍സ്‌കി കുറ്റപ്പെടുത്തി. വ്യോമനിരോധന മേഖല അനുവദിക്കാത്തതിലൂടെ, യുക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്ക് പച്ചക്കൊടി നല്‍കുകയാണ് നാറ്റോ ചെയ്തിരിക്കുന്നതെന്നും, അദ്ദേഹം ആരോപിച്ചിട്ടുണ്ട് .പുതിയ ആക്രമണങള്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടും, യുക്രെയ്‌ന് മേല്‍ ആകാശം കൊട്ടിയടക്കാന്‍ നാറ്റോ തയാറാകാത്തതാണ് യുക്രൈയിന്‍ പ്രസിഡന്റിന്റെ സമനിലയെ തെറ്റിച്ചിരിക്കുന്നത്. അതേസമയം, എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയും എന്ന കാര്യത്തിൽ യുക്രെയിൻ സൈന്യവും ആശങ്കയിലാണ്. ആയിരക്കണക്കിന് സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ക്രിമിനലുകൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ വച്ചുള്ള ചെറുത്ത് നിൽപ്പ്, റഷ്യ ബോബ് ആക്രമണം ശക്തമാക്കുന്നതോടെ അവസാനിക്കും എന്നതും, ഏറ്റവും നന്നായി അറിയാവുന്നതും യുക്രെയിൻ സൈനികർക്കു തന്നെയാണ്.ഈ പശ്ചാത്തലത്തിൽ, യുക്രെയിൻ സൈന്യത്തിലും വ്യാപക ചേരിമാറ്റമാണ് നടക്കുന്നത്.

സെലന്‍സ്‌കി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറി രാജ്യത്തെ രക്ഷിക്കണമെന്ന ആവശ്യം, യുക്രെയിൻ ഭരണകൂടത്തിലും ഉയർന്നു തുടങ്ങിയിട്ടുണ്ട്. അവർ തന്നെ സെലന്‍സ്‌കിയെ അട്ടിമറിച്ചാലും അത്ഭുതപ്പെടാനില്ല എന്നതാണ് നിലവിലെ അവസ്ഥ.

Top