യുക്രൈനില്‍ വ്യോമാക്രമണത്തിന് വേഗം കൂട്ടി റഷ്യ

കീവ്: മൂന്നാംദിനത്തില്‍ യുക്രൈനില്‍ വ്യോമാക്രമണത്തിന് വേഗം കൂട്ടി റഷ്യ. കരയുദ്ധത്തില്‍ യുക്രൈന്‍ പ്രതിരോധം കണക്കിലെടുത്താണ് റഷ്യന്‍ നീക്കം. ആറ് യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മധ്യയുക്രൈനിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്. അതേസമയം കരിങ്കടലില്‍ റഷ്യന്‍ ഡ്രോണ്‍ വെടിവെച്ച് ഇട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. യുക്രൈനിലെ കാര്‍കീവീല്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കാര്‍കീവില്‍ സ്‌ഫോടന പരമ്പരങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കീവിലെ വിക്ടറി അവന്യൂവില്‍ സൈനിക യൂണിറ്റിന് നേരെ ആക്രമണമുണ്ടായി. എന്നാല്‍ ഇത് യുക്രൈന്‍ സൈന്യം ചെറുത്തെന്നാണ് വിവരം. ബെറസ്റ്റെീസ്‌കയില്‍ റഷ്യന്‍ വാഹനവ്യൂഹം തകര്‍ത്തെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. രണ്ട് ട്രക്കുകളും രണ്ട് കാറുകളും ഒരു ടാങ്കുമാണ് തകര്‍ത്തത്. വാസില്‍കീവിലെ വ്യോമത്താവളത്തില്‍ വെടിവപ്പുണ്ടായി. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജനലുകള്‍ക്ക് സമീപമോ ബാല്‍ക്കണിയിലോ നില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

 

Top