മോസ്കോയിലും ക്രൈമിയയിലും യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയെന്ന് റഷ്യ

കീവ് : തിങ്കളാഴ്ച രാവിലെ മോസ്കോയ്ക്കുനേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യ വെളിപ്പെടുത്തി. 2 കെട്ടിടങ്ങളിൽ ബോംബ് വീണെങ്കിലും ആൾനാശമില്ലെന്നു മോസ്കോ മേയർ അറിയിച്ചു. ഡ്രോണുകളു‌ടെ സിഗ്നൽ, സേന ജാം ചെയ്തതോടെ ഇവ തകർന്നുവീഴുകയായിരുന്നുവെന്നു റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

മധ്യ മോസ്കോയിലെ കോംസോമോസ്കി ഹൈവേയ്ക്കു സമീപമാണ് ഒരു ഡ്രോൺ വീണത്. പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽനിന്ന് 200 മീറ്റർ മാത്രം അകലെയുള്ള വീടിന്റെ മേൽക്കൂര തകർന്നു. തെക്കൻ മോസ്കോയിലെ ബഹുനില ഓഫിസ് കെട്ടിടത്തിലാണു രണ്ടാമത്തെ ഡ്രോൺ പതിച്ചത്. മുകൾ നിലകൾക്കു തീപിടിച്ചു.

അതിനിടെ, വടക്കൻ ക്രൈമിയയിലെ ആയുധശാലയ്ക്കുനേരെ ഡ്രോൺ ആക്രമണമുണ്ടായതിനെത്തുടർന്നു റഷ്യ–ക്രൈമിയ മുഖ്യ ഹൈവേയിലും റെയിൽവേയിലും ഗതാഗതം നിർത്തി. ഗ്രാമവാസികളെ ഒഴിപ്പിച്ചു. 17 ഡ്രോണുകളിൽ 11 എണ്ണത്തിന്റെ സിഗ്നൽ ജാം ചെയ്തതോടെ ഇവ കരിങ്കടലിൽ പതിച്ചെന്നും 3 എണ്ണം വെടിവച്ചിട്ടെന്നും റഷ്യ‍ അവകാശപ്പെട്ടു.

ഇതേസമയം, തെക്കൻ യുക്രെയ്നിൽ ഡാന്യൂബ് നദിയിലെ തുറമുഖത്തെ ധാന്യസംഭരണ കേന്ദ്രത്തിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തി. 3 സംഭരണശാലകൾ തകർന്നു. കഴിഞ്ഞയാഴ്ച ഒഡേസ തുറമുഖത്തും റഷ്യ കനത്ത ആക്രമണം നടത്തിയിരുന്നു. കരിങ്കടൽ വഴിയുള്ള ധാന്യക്കയറ്റുമതിക്കരാറിൽനിന്നു പിന്മാറിയതിനു പിന്നാലെയാണു തുറമുഖങ്ങൾക്കുനേരെ ആക്രമണം ശക്തമാക്കിയത്.

Top