നിരോധിത ഉള്ളടക്കം നീക്കുന്നതില്‍ വീഴ്ച; ഗൂഗിളിനും ഫേസ്ബുക്കിനും പിഴയിട്ട് റഷ്യന്‍ കോടതി

മോസ്‌കോ: നിയമപരമായി നിരോധനമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഗൂഗിളിന് 10 കോടി ഡോളറിന്റെ പിഴ ശിക്ഷ വിധിച്ച് റഷ്യന്‍ കോടതി. മോസ്‌കോയിലെ തഗാന്‍സ്‌കി ജില്ലയിലെ പ്രാദേശിക കോടതിയാണ് 7.2 ബില്യണ്‍ റൂബ്ള്‍ (ഏതാണ്ട് 98.4 ദശലക്ഷം ഡോളര്‍) പിഴ ഒടുക്കാന്‍ കമ്പനിയോട് ഉത്തരവിട്ടത്.

പ്രാദേശിക നിയമംമൂലം നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന് രണ്ടു കോടി ഡോളര്‍ പിഴയും ഇതേ കോടതി ചുമത്തി. മരുന്നുകളുടെ ദുരുപയോഗം, ആയുധം, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഈ വര്‍ഷം ആദ്യത്തില്‍ കോടതി കമ്പനിയോട് നിര്‍ദേശിച്ചിരുന്നു.

റഷ്യന്‍ പ്രതിപക്ഷ നേതാവും ആക്ടിവിസ്റ്റുമായ അലക്‌സി ക്രംലിനെ അനുകൂലിച്ച് ചിലര്‍ നടത്തിയ പ്രതികരണങ്ങളും നീക്കം ചെയ്യുന്നതില്‍ ഗൂഗിള്‍ വീഴ്ച വരുത്തിയതായും പ്രാദേശിക കോടതി ചൂണ്ടിക്കാട്ടി. വിഷയം പഠിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഗൂഗ്‌ളിന്റെ പ്രതികരണം.

Top