റഷ്യയില്‍ നിന്നു യുദ്ധവിമാനങ്ങള്‍ വാങ്ങിയ ചൈനയ്ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്.

വാഷിംങ്ടണ്‍: റഷ്യയില്‍ നിന്നു യുദ്ധവിമാനങ്ങള്‍ വാങ്ങിയ ചൈനയ്ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്. യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനാണ് സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയത്.

റഷ്യക്കുമേല്‍ സമ്മര്‍ദം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയ്ക്കുമേലാണ് ഉപരോധമെങ്കിലും ആത്യന്തികലക്ഷ്യം റഷ്യ തന്നെയാണെന്നു യുഎസ് ഭരണകൂടത്തിലെ ഉന്നതര്‍ അഭിപ്രായപ്പെട്ടു. സുഖോയ് എസ്യു- 35 വിമാനങ്ങളും കരയില്‍ നിന്നു വായുവിലേക്ക് അയക്കാന്‍ പര്യാപ്തമായ എസ്- 400 മിസൈല്‍ പ്രതിരോധ സംവിധാനവും റഷ്യയില്‍നിന്നു വാങ്ങിയതിനാണു ചൈനീസ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എക്യുപ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപാര്‍ട്ടുമെന്റിന് (ഇഡിഡി) ഉപരോധം ഏര്‍പ്പെടുത്തിയതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

ഇതാദ്യമായാണ്‌ റഷ്യയല്ലാതെ മറ്റൊരു രാഷ്ട്രത്തിനുമേല്‍ കാറ്റ്‌സാ ഉപരോധം (കൗണ്ടറിങ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാക്ഷന്‍ ആക്ട്) ഏര്‍പ്പെടുത്തുന്നത്. യുഎസിന്റെ ശത്രുക്കളെ ഉപരോധത്തിലൂടെ ചെറുക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

സിറിയന്‍ യുദ്ധത്തില്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്നതിനാല്‍ കാറ്റ്‌സയുടെ കരിമ്പട്ടികയിലുള്ള, റഷ്യയിലെ പ്രധാന ആയുധ കയറ്റുമതിക്കാരായ റോസോബോറന്‍ എക്‌സ്‌പോര്‍ട്ടുമായി സഹകരിച്ചതിനാണ് ഇഡിഡിക്കും ഡയറക്ടര്‍ ലിഷാങ് ഫുവിനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

റഷ്യയില്‍ നിന്നു പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനം ഇന്ത്യയ്ക്കും ആശങ്ക ഉളവാക്കുന്നതാണ്.

Top