റഷ്യ-യുക്രെയിന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വരുത്തുന്ന തീരുമാനവുമായി റഷ്യ

മോസ്‌കോ: റഷ്യ-യുക്രെയിന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വരുത്തുന്ന തീരുമാനവുമായി റഷ്യ. നാളെ യുക്രെയിനിലേക്ക് റഷ്യ ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് നിലനില്‍ക്കവേയാണ് അതിര്‍ത്തിയില്‍ റഷ്യയുടെ നിര്‍ണായക നീക്കങ്ങള്‍.

അതിര്‍ത്തിയില്‍ നിന്നും കുറച്ച് സൈന്യത്തെ റഷ്യ പിന്‍വലിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യുക്രെയിന്‍ അതിര്‍ത്തിയില്‍ യുദ്ധസന്നാഹമല്ല സൈനിക അഭ്യാസമാണ് നടക്കുന്നതെന്നാണ് റഷ്യ നല്‍കുന്ന വിശദീകരണം. ഇത്തരത്തില്‍ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സൈനികര്‍ മടങ്ങുമെന്നാണ് റഷ്യ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഇത് ഇപ്പോഴത്തെ യുദ്ധാന്തരീക്ഷത്തിന്റെ കനം കുറയ്ക്കുമെന്ന് ഉറപ്പാണ്.

യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ ഒരു ലക്ഷം സൈനികരെ വിന്യസിച്ചു എന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രെയിന് പിന്തുണയുമായി അമേരിക്കയും നാറ്റോയിലെ മറ്റു യൂറോപ്യന്‍ ശക്തികളും ചേര്‍ന്നതോടെയാണ് സംഘര്‍ഷം കനത്തത്. റഷ്യന്‍ അധിനിവേശ പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ സൈനിക വിന്യാസമെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍. റഷ്യയുടെ സൈനിക നീക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

യുക്രെയിന് സമീപം വിന്യസിച്ചിരിക്കുന്ന ചില സേനാ വിഭാഗങ്ങള്‍ അവരുടെ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ പുറപ്പെടാന്‍ തയ്യാറെടുക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. അതേസമയം എത്ര യൂണിറ്റുകള്‍ പിന്‍വലിച്ചുവെന്ന് വ്യക്തമല്ല. എന്നാല്‍ എല്ലാ സൈനിക വിഭാഗങ്ങളെയും പിന്‍വലിക്കണമെന്ന് യുക്രെയിന്‍ റഷ്യയോട് ആവശ്യപ്പെട്ടു.

Top