പശ്ചിമേഷ്യയിലെ സൈനിക വിന്യാസം; അമേരിക്കയ്‌ക്കെതിരെ റഷ്യയും ചൈനയും

ബീജിങ്/മോസ്‌കോ: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ നിയോഗിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് തടയിട്ട് ചൈനയും റഷ്യയും. അമേരിക്ക സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുകയാണെന്നും കൂടുതല്‍ സൈനികരെ നിയോഗിക്കാനുള്ള തീരുമാനത്തിലൂടെ പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ശ്രമിക്കുകയാണെന്നും ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി.

അടുത്തിടെ ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമേഷ്യയില്‍ 1000 സൈനിക ട്രൂപിനെ നിയോഗിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം ഇറാന്‍ നിഷേധിച്ചു.

പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതില്‍ ചൈനയും റഷ്യയും ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയില്‍ സംഘര്‍ഷം വളര്‍ത്തുന്ന നടപടികള്‍ ആരും സ്വീകരിക്കരുത്. പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങളുടെ പന്‍ഡോര ബോക്‌സ തുറക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവേകത്തോടെ തീരുമാനമെടുക്കണം. 2015ലെ കരാര്‍ എളുപ്പത്തില്‍ ഉപേക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സൈനിക ബലം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് അമേരിക്ക പിന്മാറണമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി യാബ്‌കോവ് അമേരിക്കയോടാവശ്യപ്പെട്ടു. മേഖലയില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് നല്ലതല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top