ഉപരോധത്തിനെതിരെ കനത്ത മറുപടിയുമായി റഷ്യ: കാറുകളുടെയും വാഹന ഭാഗങ്ങളുടെയും കയറ്റുമതി നിരോധിച്ചു

മോസ്കോ: യുക്രെയിനെ ആക്രമിച്ചതിന് റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ റഷ്യയുടെ നീക്കം. കാറുകളും വാഹന ഭാഗങ്ങളും ഉൾപ്പെടെ 200 ഇനങ്ങളുടെ കയറ്റുമതി നിരോധിക്കാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

വാഹന നിർമ്മാതാക്കളെ റഷ്യയുടെ തീരുമാനം കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിവരം. റഷ്യയുടെ തീരുമാനം ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം അവസാനം വരെ കയറ്റുമതി വിലക്ക് തുടരുമെന്നാണ് വിവരം. റഷ്യയുടെ കയറ്റുമതി പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഇനങ്ങളിൽ വാഹനങ്ങൾ, ടെലികോം, മെഡിക്കൽ, കാർഷിക, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, തടി എന്നിവ ഉൾപ്പെടുന്നു.

“റഷ്യയ്‌ക്കെതിരെ ശത്രുതാപരമായ നടപടികൾ കൈക്കൊള്ളുന്ന സ്ഥലങ്ങളിലേക്ക് നിരവധി തരം ഉൽപന്നങ്ങളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു..” എന്ന് മോസ്കോ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം സംഘർഷം രൂക്ഷമായതിനെ തുടർന്ന് നിരവധി കാർ നിർമ്മാതാക്കൾ റഷ്യയിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു.

ഹോണ്ട , ടൊയോട്ട , ഫോക്‌സ്‌വാഗൺ , ജനറൽ മോട്ടോഴ്‌സ്, ജാഗ്വാർ ലാൻഡ് റോവർ , മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ കാർ നിർമ്മാതാക്കൾ പ്രവർത്തനം നിർത്തിവച്ചിരുന്നു. ഫോർഡും ബിഎംഡബ്ല്യുവും അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുക മാത്രമല്ല, അവരുടെ വാഹനങ്ങൾ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു .

ജീപ്പ്, ഫിയറ്റ്, പ്യൂഷോ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പായ സ്റ്റെല്ലാന്റിസും വ്യാഴാഴ്ച പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. റഷ്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതിയും കയറ്റുമതിയും താൽക്കാലികമായി നിർത്തിവച്ചതായി കമ്പനി അറിയിച്ചു.

Top