റഷ്യക്ക് തിരിച്ചടി; കായികരംഗത്തു നിന്നും നാലു വര്‍ഷം വരെ വിലക്ക്

മോസ്‌ക്കോ: ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ച് റഷ്യയ്ക്ക് കായികരംഗത്തുനിന്നും നാലു വര്‍ഷത്തെ വിലക്ക്. വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ് (വാഡ) റഷ്യയെ കായിക രംഗത്ത് നിന്നും വിലക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച റഷ്യ ആന്റി ഡോപിങ് ഏജന്‍സി (റുസാഡ) നല്‍കിയ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി എന്നതാണ് റഷ്യക്കെതിരായുള്ള ആരോപണം.

വിലക്കിനെ തുടര്‍ന്ന് ഇനി വരുന്ന ഒളിമ്പിക്സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്സിലും റഷ്യയ്ക്ക് മത്സരിക്കാന്‍ സാധിക്കില്ല.

കായികതാരങ്ങളും ഉത്തേജക മരുന്ന് ഉപയോഗിക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടന്നാല്‍ സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സാധിക്കുന്നതാണ്.

സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യ മത്സരിക്കുന്നതിന് വിലക്ക് ബാധകമാകില്ല.

Top