ഫിഫയും യുവേഫയും ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അപ്പീലുമായി റഷ്യ

ഫിഫയും യുവേഫയും ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അപ്പീലുമായി റഷ്യ. പോളണ്ടിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ അനുമതി നല്‍കണമെന്നാണ് റഷ്യയുടെ ആവശ്യം. ഫുട്‌ബോള്‍ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് റഷ്യന്‍ ക്ലബുകളെ യുവേഫ വിലക്കിയപ്പോള്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്ന് റഷ്യന്‍ ദേശീയ ടീമിനെ ഫിഫ വിലക്കുകയായിരുന്നു.

യുക്രൈനെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ റഷ്യയില്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിയിരുന്നു. റഷ്യന്‍ ടിവിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ക്ലബുകള്‍ തീരുമാനിച്ചു. സീസണ്‍ അവസാനം വരെയായിരുന്നു റഷ്യന്‍ ടിവിയ്ക്ക് പ്രീമിയര്‍ ലീഗുമായി കരാറുണ്ടായിരുന്നത്. ഇത് റദ്ദാക്കിയതായി പ്രീമിയര്‍ ലീഗ് അറിയിച്ചു.

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കൊല്ലപ്പെട്ടത് ആകെ 474 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 861 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണ സംഖ്യ ഇനിയും ഉയരുമെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ യുഎന്‍ അറിയിച്ചു.

അതേസമയം, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തി. മാനുഷിക ഇടനാഴി തുറന്ന പശ്ചാത്തലത്തില്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ട്രെയിനോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് പുറത്ത് കടക്കണം. സുരക്ഷ നോക്കി വേണം യാത്രയെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.

യുക്രൈനിലെ അഞ്ച് നഗരങ്ങല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് റഷ്യ അറിയിച്ചിരുന്നു. തലസ്ഥാനമായ കീവ്, ചെര്‍ണിവ്, മരിയുപോള്‍, സുമി, ഖാര്‍ക്കിവ് എന്നീ നഗരങ്ങളിലാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മോസ്‌കോ സമയം രാവിലെ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.

 

Top