റഷ്യ-യുക്രെയ്ൻ സംഘർഷം രൂക്ഷമായി നിലനിൽക്കേ ഇരു രാജ്യങ്ങളും ഇരുനൂറു വീതം യുദ്ധത്തടവുകാരെ കൈമാറി. കഴിഞ്ഞയാഴ്ച റഷ്യൻ സൈനികവിമാനം തകർന്നുവീണ് 65 യുക്രെയ്ൻ യുദ്ധത്തടവുകാരടക്കം 74 പേർ മരിച്ചിരുന്നു. യുക്രെയ്ന്റെ മിസൈൽ ആക്രമണത്തിലാണു വിമാനം തകർന്നുവീണതെന്ന് റഷ്യ ആരോപിച്ചിരുന്നു.
ഇന്നലെ 195 തടവുകാരെ വീതം കൈമാറിയെന്നു റഷ്യ അറിയിച്ചപ്പോൾ, 207 യുക്രെയ്ൻകാരെ വിട്ടയച്ചുവെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞത്. അന്‍പതാം തവണയാണ്ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറുന്നത്.
രണ്ടു വർഷം മുന്‍പ് യുക്രെയ്നു നേർക്ക് റഷ്യ ആക്രമണം ആരംഭിച്ചശേഷം 3035 യുദ്ധത്തടവുകാരെ ഇരു രാജ്യങ്ങളും കൈമാറി. സൈനികരെയും നാഷണൽ ഗാർഡ്, ബോർഡർ സർവീസ്, നാഷണൽ പോലീസ് എന്നിവയിലെ അംഗങ്ങളെയുമാണു റഷ്യ മോചിപ്പിച്ചതെന്നു യുക്രെയ്ൻ പ്രസിഡൻഷൽ ഓഫീസ് തലവൻ ആന്ദ്രിൽ യെർമാക് പറഞ്ഞു.