ഒരു ഗ്രാം സ്വർണവില 5000ത്തിന് അടുത്ത്; റെക്കോഡ് തകർച്ചയിൽ രൂപ

ഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്നുള്ള അനിശ്ചിതത്വത്തില്‍ തകര്‍ന്ന് രൂപ. ഭൗമ രാഷ്ട്രീയ സംഘര്‍ഷം നേട്ടമാക്കി സ്വര്‍ണം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.

ഓഹരി വിപണിയിലെ തകര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യംവിടുന്നതും രൂപയുടെ മൂല്യമിടിവിന് ആക്കംകൂട്ടി. മാര്‍ച്ചില്‍ ഇതുവരെ 16,800 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്.

അസംസ്‌കൃത എണ്ണവില, ഓഹരി വിപണിയിലെ വില്പന സമ്മര്‍ദം, ഭൗമ രാഷ്ട്രിയ സംഘര്‍ഷം, കരുത്താര്‍ജിക്കുന്ന ഡോളര്‍, സംസ്ഥനങ്ങളിലെ തിരഞ്ഞെടുപ്പ് തുടങ്ങിയവയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം നേട്ടമാക്കി തിങ്കളാഴ്ച പവന്റെ വില 800 രൂപ കൂടി 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയുമായി. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ 1988 ഡോളറാണ് ഇപ്പോഴത്തെ സ്വര്‍ണ വില. രൂപ കൂടുതല്‍ ദുര്‍ബലമായി 76.75 ലേക്കെത്തിയതും തിരിച്ചടിയായി. അതിനിടെ രാജ്യത്തെ ഹോള്‍മാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് നാല് മുതല്‍ പ്രാബല്യത്തിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കാണ് ഹാള്‍ മാര്‍ക്കിങ് ചാര്‍ജ് വര്‍ധിപ്പിച്ചത്. സ്വര്‍ണം ഒരെണ്ണത്തില്‍ 35 രൂപയായിരുന്ന ഹോള്‍മാര്‍ക്കിങ് ചാര്‍ജ് 45 രൂപയാക്കി. ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കില്‍ ഇനി ഹോള്‍മാര്‍ക്കിങ് ചാര്‍ജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്ടിയും നല്‍കണം. വെള്ളിക്ക് ഒരെണ്ണത്തിന് 35 രൂപയായാണ് ഹോള്‍മാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചത്. ആഭരണത്തിന്റെ കുറഞ്ഞ വില 150 രൂപയായിരിക്കണം എന്നാണ് നിബന്ധന.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 100 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ ഉയര്‍ന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതില്‍ ഇന്നും മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി 75 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.

 

 

 

Top