ദാവൂദ് ഇബ്രാഹിം മരിച്ചെന്ന അഭ്യൂഹം; നിശ്ചലമായ മട്ടില്‍ പാക്കിസ്ഥാനിലെ ഇന്റര്‍നെറ്റ്

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായ് ഇന്ത്യ തിരയുന്ന കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി പാക്കിസ്ഥാനില്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ഇന്റര്‍നെറ്റില്‍ അപ്രതീക്ഷിത ‘തടസ’ങ്ങള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് പാക്കിസ്ഥാനില്‍ യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഏറെക്കുറെ നിശ്ചലമായ മട്ടാണ്. ഇതിനിടെയാണ്, ദാവൂദ് ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ഒരു ആശുപത്രിയില്‍ അതീവ സുരക്ഷാ സംവിധാനങ്ങളോടെ ചികിത്സയിലാണെന്ന വിവരങ്ങളും പുറത്ത് വരുന്നത്.

ശനിയാഴ്ച മുതല്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്ക് ഭരണകൂടം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇക്കാര്യം ഇന്ന് രാവിലെ മുതലാണ് പുറത്തായത്. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഏറെക്കുറെ പൂര്‍ണമായും പാക്കിസ്ഥാനില്‍ ഇന്റര്‍നെറ്റ് നിശ്ചലമായതിന്, ദാവൂദിന്റെ ആശുപത്രി വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഉയര്‍ന്ന് വരുന്ന ചോദ്യം. പ്രത്യേകിച്ചും, ദാവൂദ് ഇബ്രാഹിം അന്തരിച്ചു എന്ന് ഉള്‍പ്പെടെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ സാഹചര്യത്തില്‍.

അതേസമയം, പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ പദ്ധതിയിട്ടിരുന്ന വിര്‍ച്വല്‍ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് തടസമെന്നാണ് അവരുടെ വാദം. ഇമ്രാന്‍ ഖാന്‍ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനു തടയിടുകയാണ് പാക്ക് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പിടിഐ വാദിക്കുന്നു. ഇതിനിടെയാണ്, ഇന്റര്‍നെറ്റ് തടസങ്ങള്‍ക്കു പിന്നിലെ ‘ദാവൂദ് കണക്ഷന്‍’ ചര്‍ച്ചയാകുന്നത്.

വര്‍ഷങ്ങളായ് ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ദാവൂദിന്റെ വാസസ്ഥലം ഉള്‍പ്പെടെ എക്കാലവും തര്‍ക്ക വിഷയമാണ്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വര്‍ഷങ്ങളായി ഇന്ത്യ വാദിക്കുമ്പോഴും, അവിടെയില്ലെന്നാണ് മാറിമാറി വന്ന പാക്ക് സര്‍ക്കാരുകളുടെയും സുപ്രധാന ശക്തിയായ പാക്ക് സൈന്യത്തിന്റെയും വാദം. ദാവൂദ് കറാച്ചിയിലുണ്ടെന്ന് അടുത്തിടെ ഒരു ബന്ധു തന്നെ ദേശീയ അന്വേഷണ ഏജന്‍സിയോടു (എന്‍ഐഎ) വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ്, അതീവ ഗുരുതരാവസ്ഥയില്‍ ദാവൂദ് ആശുപത്രിയിലാണെന്ന വാര്‍ത്ത വരുന്നത്.

അതീവ സുരക്ഷയിലാണ് ഇവിടെ ദാവൂദിന്റെ ആശുപത്രി വാസവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കറാച്ചിയിലെ ആശുപത്രിയുടെ ഒരു നില പൂര്‍ണമായും ദാവൂദിനായി ഒഴിച്ചിട്ടിരിക്കുകയാണ്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണിത്. ദാവൂദിന്റെ കുടുംബാംഗങ്ങള്‍ക്കും ആശുപത്രിയിലെ ഉന്നതര്‍ക്കും മാത്രമേ ഇവിടേക്കു പ്രവേശനമുള്ളൂ എന്നാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

250ല്‍ അധികം പേരുടെ ജീവനെടുക്കുകയും നൂറൂ കണക്കിനാളുകള്‍ക്ക് പരുക്കിനു കാരണമാകുകയും ചെയ്ത 1993ലെ മുംബൈ ബോംബാക്രമണത്തോടെയാണ് ദാവൂദ് പൂര്‍ണമായും ഇന്ത്യ വിട്ടത്. ഇന്ത്യന്‍ ഏജന്‍സികള്‍ വ്യാപകമായ അന്വേഷണം നടത്തുന്നതിനിടെ ദാവൂദ് പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടെന്നാണ് വിശ്വസനീയമായ വിവരം. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഒത്താശയോടെയാണ് ദാവൂദ് ഈ ആക്രമണം നടത്തിയതെന്നും ‘കരാര്‍ പ്രകാരം’ ഐഎസ്‌ഐ തന്നെ ദാവൂദിന് പാക്കിസ്ഥാനില്‍ ഒളിസങ്കേതം ഒരുക്കിയെന്നുമാണ് പുറത്ത് വരുന്ന പ്രചാരണങ്ങള്‍.

Top