ഡൽഹി: സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിനോട് യോജിച്ച് ആർഎസ്എസ്. വിവാഹം എന്നത് ഒരു സംസ്കാരമാണെന്നും അതൊരു ആഘോഷം മാത്രമല്ലെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഹിന്ദു ആചാര പ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിന് മാത്രമോ, അല്ലെങ്കിൽ ഒരു കരാറോ അല്ലെന്നും ഇക്കാര്യം സംഘം മുൻപേ വ്യക്തമാക്കിയട്ടുള്ളതാണെന്നും ദത്താത്രേയ ഹൊസബലേ ചൂണ്ടിക്കാട്ടി.
സ്വവർഗ വിവാഹം ഇന്ത്യയിലെ വിവാഹ, കുടുംബ സങ്കൽപങ്ങൾക്ക് വിരുദ്ധമാണെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്. വിവാഹം എന്ന ആശയം തന്നെ വ്യത്യസ്ത ലിംഗങ്ങളിൽ നിന്നുള്ളവരുടെ കൂടിച്ചേരലാണ്. മത, സാമുഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുർബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികൾ പോകരുത്. സ്വവർഗ ലൈംഗിത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവർഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നും കേന്ദ്രം വാദിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.