ആര്‍എസ്എസ് നേതാവിനെ ലഹരിസംഘം കുത്തിവീഴ്ത്തി; മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കട കീഴാറൂരില്‍ ആര്‍എസ്എസ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ലഹരിസംഘത്തിലുള്‍പ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹക് തലയ്‌ക്കോണം വെട്ടുവിള പുത്തന്‍വീട്ടില്‍ വിഷ്ണുവിനെയാണ് (25) സംഘം ആക്രമിച്ചത്. ഉത്സവ പരിപാടിക്കിടെ നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.

കുരുതംകോട് ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച തലയ്ക്കോണത്ത് നടന്ന ഗാനമേളയ്ക്കിടെ ഒരു സംഘം നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിഷ്ണുവിന് നേരേ ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അറസ്റ്റിലായ നിവിന്‍ ലഹരി മരുന്ന് കൈവശം വെച്ച കേസില്‍ പ്രതിയാണ്. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പ്രദേശത്തെ ലഹരിസംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് പറയുന്നു.

അമ്പലത്തിന്‍കാല ലെനിന്‍ ജം?ഗ്ഷന്‍ കുന്നുവിള സുരേഷ് ഭവനില്‍ നിവിന്‍ എസ് സാബു (29), കാട്ടാക്കട അമ്പലത്തിന്‍കാല തോട്ടരികത്ത് വീട്ടില്‍ കിരണ്‍കുമാര്‍ (22), അമ്പലത്തിന്‍കാല സുജിത് ഭവനില്‍ വിശാഖ് (32) എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കീഴാറൂര്‍ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രയ്ക്ക് അമ്പലത്തിന്‍കാലയില്‍ നല്‍കിയ വരവേല്‍പ്പിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിന്‍കാല ക്ഷേത്രത്തിന് മുന്നില്‍ വെച്ച് പ്രതികള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും തറയോടിന്റെ കഷണം കൊണ്ട് കുത്തുകയുമായിരുന്നു. നെറ്റിയിലും, മുതുകിലും കുത്തേറ്റ വിഷ്ണു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top