മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി.പരമേശ്വരന്‍ അന്തരിച്ചു

പാലക്കാട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി.പരമേശ്വരന്‍ (93) അന്തരിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരിക്കെയാണ് അന്ത്യം. ഒരുമാസത്തോളമായി ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര ചടങ്ങുകള്‍.

ചേര്‍ത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1927ലായിരുന്നു പി. പരമേശ്വരന്റെ ജനനം. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കി. ചെറുപ്പം മുതല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1950 ല്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി. കേരളത്തില്‍ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു.

57 ല്‍ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറി ചുമതല വഹിച്ചു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി ആര്‍എസ്എസ് പ്രചാരകനായി തുടര്‍ന്നു. കന്യാകുമാരി വിവേകാന്ദന കേന്ദ്രം അധ്യക്ഷന്‍, ഡല്‍ഹി ദീന്‍ ദയാല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. മികച്ച വാഗ്മികിയായും, എഴുത്തുകാരനായും കവിയായും പി.പരമേശ്വരന്‍ അറിയപ്പെട്ടു.

അടിയന്തരാവസ്ഥ കാലത്ത് പ്രക്ഷോഭം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2004ല്‍ പത്മശ്രീ പുരസ്‌കാരവും 2018ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും പരമേശ്വരനെ തേടിയെത്തി. അമൃതകീര്‍ത്തി പുരസ്‌കാരം ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.

Top