കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആര്‍.എസ്.എസ് ആലോചിച്ചിട്ടില്ല: കുമ്മനം

മട്ടന്നൂര്‍: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആര്‍.എസ്.എസ് ആലോചിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഭരണഘടനാപരമായ അവകാശം അനുസരിച്ച് ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ ഭരിക്കുന്നവര്‍ ബാദ്ധ്യസ്ഥരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി നടത്തിയ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരും. തലസ്ഥാന നഗരിയിലെ ക്രമസമാധാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം പിണറായി സര്‍ക്കാറിനാണ്. തിരുവനന്തപുരത്തെ സാഹചര്യം വിലയിരുത്താന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതില്‍ ഒരു തെറ്റുമില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ശാന്തിയും സമാധാനവും ബി.ജെ.പി ആഗ്രഹിക്കുന്നു. തിരുവനന്തപുരത്തു പൊലീസിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നവെങ്കില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാമായിരുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്പക്ഷമായി വേണം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top