rss chief mohan bhagwat gets doctorate for cow research

നാഗ്പൂര്‍: ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന് മഹാരാഷ്ട്ര മൃഗ-മത്സ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.

പരമ്പരാഗത കന്നുകാലി സംരക്ഷണത്തിലെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ ബഹുമതി.

ഗോശാലകള്‍, വൈദ്യഗുണമുള്ള ഗോമൂത്ര ഉല്‍പന്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ നടത്തിയ ഗവേഷണത്തിനും എഴുത്തുകള്‍ക്കുമുള്ള ഡി. ലിറ്റ് ബഹുമതിയാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് ആര്‍.എസ്.എസ്. വക്താവ് രാജേഷ് പദ്മര്‍ പറഞ്ഞു.

ഗോശാലകളുടെ മൂല്യം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഭാഗവതിന് സാധിച്ചുവെന്ന് സര്‍വകലാശാല നിരീക്ഷിച്ചു. പാലുത്പന്നങ്ങളില്‍ നിന്നുമാത്രമല്ല ഗോശാലകളുടെ മൂല്യം അളക്കുന്നതെന്നും മറിച്ച് ചാണകത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന പഞ്ചാമൃതം പോലുള്ള ആയുര്‍വേദ മരുന്നുകളില്‍ നിന്നാണെന്ന കാര്യവും അദ്ദേഹം സമൂഹത്തെ ബോധിപ്പിച്ചുവെന്നും സര്‍വകലാശാല നിരീക്ഷണത്തില്‍ വ്യക്തമാക്കി.

മൃഗവൈദ്യശാസ്ത്രത്തില്‍ ബിരുദധാരിയാണ് മോഹന്‍ ഭാഗവത്.

എന്നാല്‍ രാഷ്ട്രീയ സ്വാധീനത്തിലൂടെയാണ് ഭാഗവത് ഡോക്ടറേറ്റ് നേടിയെടുത്തതെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജ്യത്തെ ധ്രുവീകരിക്കാനാണ് ആര്‍.എസ്.എസിന്റെ നീക്കമെന്നും അവര്‍ ആരോപിക്കുന്നു.

ഭാഗവതിന് നല്‍കിയ ബഹുമതിക്ക് അക്കാദമികമായ പ്രധാന്യം കല്‍പിക്കാനാവില്ല എന്ന് സര്‍വകലാശാലയിലെ പ്രൊഫസറായ രമേഷ് ജോഷി പറയുന്നു. രാഷ്ട്രീയപരമായി നേടിയെടുത്തതാണെന്ന് ഞാന്‍ ആരോപിക്കില്ല, എന്നാല്‍ ഇത് ഒരു പ്രോത്സാഹനമെന്ന നിലയില്‍ മാത്രമേ കാണാനാകൂയെന്നും ജോഷി അഭിപ്രായപ്പെട്ടു.

സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് ഭാഗവതിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഗവര്‍ണ്‍ വിദ്യാസാഗര്‍ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആര്‍എസ്എസിന്റെ ആസ്ഥാനം കൂടിയായ നാഗ്പൂരിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.

Top