സി.എ.എ; നേട്ടമാകുമെന്ന് ആര്‍എസ്എസ്, രണ്ട് സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കും

വിവാദമായ പൗരത്വ നിയമ ഭേദഗതി, ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ ആര്‍.എസ്.എസ് നേതൃത്വം.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വികസനം മാത്രമാണ് ജനങ്ങള്‍ മുഖവിലക്കെടുത്തതെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

ഡല്‍ഹി ഫലം കൂടുതല്‍ സംസ്ഥാനങ്ങളെ ബാധിക്കില്ലന്നും ആര്‍.എസ്.എസ് ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ട്.

എന്നാല്‍ പൗരത്വ ഭേദഗതി നിയമം, കേരളം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ തുടര്‍ ഭരണത്തിനാണ് സാധ്യത വര്‍ദ്ധിപ്പിക്കുക.

കേരളത്തില്‍ ഇടതുപക്ഷവും ബംഗാളില്‍ തൃണമൂലും നേട്ടമുണ്ടാക്കുമെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.

ബംഗാളില്‍ ഭരണ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നതാണ് ഈ വിലയിരുത്തല്‍. ഇവിടെ ഇടതുപക്ഷവും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

തമിഴകത്ത് രജനിയുടെ നേതൃത്വത്തില്‍ അട്ടിമറി വിജയം നേടുമെന്നാണ് ആര്‍.എസ്.എസ് പ്രതീക്ഷിക്കുന്നത്.

മറ്റു മിക്ക സംസ്ഥാനങ്ങളിലും പൗരത്വ നിയമ ഭേദഗതി, ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നാണ് അവകാശവാദം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നത് കേരളത്തിലായിരുന്നു. ഇക്കാര്യം ആര്‍.എസ്.എസ് നേതൃത്വവും അംഗീകരിക്കുന്നുണ്ട്. 80 ലക്ഷത്തോളം പേരാണ് മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തിരുന്നത്.

സി.പി.എമ്മും പോഷക സംഘടനകളും നടത്തിയ പ്രതിഷേധങ്ങളും അനവധിയാണ്.

യു.ഡി.എഫിനെ പിന്തുണച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍, ഇടതുപക്ഷത്തേക്ക് ചാഞ്ഞതായും ആര്‍.എസ്.എസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതാണ് ഇടതുപക്ഷത്തിന് തുടര്‍ ഭരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കാരണം.

കേരളത്തില്‍ ഭൂരിപക്ഷ സമുദായത്തില്‍ സി.പി.എമ്മിനുള്ള സ്വാധീനം ഇല്ലാതാകാതെ, ബി.ജെ.പിക്ക് മുന്നേറാന്‍ കഴിയുകയില്ല. ഇക്കാര്യം ഗൗരവമായി കണ്ട് ബദല്‍ മാര്‍ഗ്ഗം തേടാനാണ് ആര്‍.എസ്.എസിന്റെ ഉപദേശം.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സും ജെ.ഡി.എസും ഒന്നിച്ചില്ലങ്കില്‍, ബി.ജെ.പിക്ക് ഭീഷണിയല്ലന്നാണ് കാവിപ്പടയുടെ വിലയിരുത്തല്‍.

തെലങ്കാനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സംഘപരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തി സ്ഗഡ് സംസ്ഥാനങ്ങളില്‍ എപ്പോള്‍ തിരഞ്ഞെടുപ്പ്, നടന്നാലും ,ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമെന്നാണ് പരിവാറിന്റെ പ്രതീക്ഷ.

ആര്‍.എസ്.എസ് ദേശീയ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയുടെ കാര്യത്തിലും, നേതൃത്വത്തിന് വലിയ പ്രതീക്ഷയാണുള്ളത്.

ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ്സ് സഖ്യം ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കില്ലന്നാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്.

മഹാസഖ്യമായി പൊതു തിരഞ്ഞെടുപ്പിനെ നേരിടാനും ഈ സഖ്യത്തിന് കഴിയുകയില്ല.

ഈ പാര്‍ട്ടികളുടെ, പ്രത്യായ ശാസ്ത്രപരമായ ഭിന്നത, തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

നിലവില്‍ മുഖ്യമന്ത്രിയുമായി എന്‍.സി.പിയും കോണ്‍ഗ്രസ്സും ഭിന്നതയിലാണ്. ഇത് ഒടുവില്‍ പൊട്ടിത്തെറിച്ച്,
സര്‍ക്കാര്‍ നിലം പൊത്തുമെന്നാണ് ആര്‍.എസ്.എസ്. പ്രതീക്ഷിക്കുന്നത്.

ശിവസേനക്ക് പകരം രാജ് താക്കറെയുടെ നവനിര്‍മാണ സേനയുമായാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി സഖ്യം സ്ഥാപിച്ചിരിക്കുന്നത്.

ബീഹാറില്‍ ആര്‍.ജെ.ഡി സഖ്യത്തിലുള്ള ഭിന്നതയിലാണ് ബി.ജെ.പിയുടെ ഏക പ്രതീക്ഷ.

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലന്നതാണ് ഘടകകക്ഷികളുടെ നിലപാട്. ശരദ് യാദവിന്റെ പേരാണ് ബദലായി ഈ വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. കോണ്‍ഗ്രസ്സാകട്ടെ,വേണ്ടി വന്നാല്‍ ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടിലുമാണ്. ഇടതുപാര്‍ട്ടികള്‍ക്ക് സീറ്റുകള്‍ നല്‍കിയില്ലങ്കിലും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാനാണ് സാധ്യത.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കനയ്യകുമാറിന് പിന്തുണ നല്‍കാതിരുന്നത് തേജ്വസി ഇടപ്പെട്ടാണ്. ബീഹാര്‍ രാഷ്ട്രീയത്തില്‍ തനിക്ക് മീതെ കനയ്യ വളരുമെന്ന ഭയമായിരുന്നു ഈ നിലപാടിന് പിന്നില്‍.

പ്രതിപക്ഷത്തെ ഈ ഭിന്നതകളും നിതീഷ് കുമാറിന് ഭരണ തുടര്‍ച്ച നല്‍കുമെന്നാണ് ആര്‍.എസ്.എസ് കണക്കു കൂട്ടുന്നത്.

2022 ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി യിലും പ്രതിപക്ഷ ഭിന്നതയില്‍ തന്നെയാണ് കാവിപ്പടയുടെ പ്രതീക്ഷ.ലോകസഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ ഈ ഭിന്നതയാണ് ബി.ജെ.പിക്ക് സഹായകരമായിരുന്നത്.

2022 ല്‍ പ്രിയങ്ക, യോഗി ആദിത്യനാഥിന് എതിരാളിയായി വരുമെന്നാണ് ആര്‍.എസ്.എസ് കരുതുന്നത്. പൗരത്വ നിയമ ഭേദഗതി ഇവിടെയും ബി.ജെ.പിയെ തുണക്കുമെന്നാണ് വിലയിരുത്തല്‍.

ഏറ്റവും കൂടുതല്‍ അക്രമം നടന്ന സംസ്ഥാനമായതിനാല്‍, ഭൂരിപക്ഷ വികാരം അനുകൂലമാകുമെന്ന് കണ്ടാണ് ഈ കണക്കുകൂട്ടല്‍.

അയോധ്യക്ക് ശേഷം കാശിയും മഥുരയും വിഷയമാക്കാനും, വി.എച്ച്.പി തീരുമാനിച്ചിട്ടുണ്ട്. ഹിന്ദുത്വ വികാരം ‘കത്തിച്ച്’നിര്‍ത്താനാണിത്.

80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമായതിനാല്‍ യു.പി, മോദിക്കും അതിനിര്‍ണ്ണായകമാണ്.

2022ല്‍ ഇവിടെ പാളിയില്‍ 2024 ലെ ലോകസഭ തിരഞ്ഞെടുപ്പിനെയും അത് ബാധിക്കും. ഇതെല്ലാം മുന്നില്‍ കണ്ടാണ് ആര്‍.എസ്.എസ് ഇടപെടല്‍ നടത്തുന്നത്.

തുടര്‍ച്ചയായി ബി.ജെ.പി ഭരണം നടത്തുന്ന ഗുജറാത്തിലും, വലിയ ഭീഷണി ഇല്ലന്ന നിലപാടിലാണ് പരിവാര്‍ നേതൃത്വം.

കോണ്‍ഗ്രസ്സിന്റെ അപചയം തന്നെയാണ് ഇവിടെയും ബി.ജെ.പിയുടെ ആശ്വാസം.

പൗരത്വ നിയമ ഭേദഗതി ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഗുണമേ ചെയ്യൂ എന്നതാണ്, സംഘപരിവാറിന്റെ പൊതു വിലയിരുത്തല്‍.യു.പി തിരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍കോഡ് കൂടി കൊണ്ടു വരാനും അവര്‍ക്ക് നീക്കമുണ്ട്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ഏകീകരണം തന്നെയാണ് ഇതുവഴിയും കാവിപ്പട ലക്ഷ്യമിടുന്നത്.

കേരളത്തെയും ബംഗാളിനേയും പോലെ, കേന്ദ്രത്തെ ചെറുക്കാനുള്ള ശക്തി, മറ്റ് സംസ്ഥാനങ്ങളില്‍
ഇല്ലാത്തതാണ് സംഘപരിവാറിന്റെ കരുത്ത്.

ഇത് തിരിച്ചറിയാതെയാണ് കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോഴും തമ്മിലടി തുടരുന്നത്.

കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം തന്നെ വലിയ പൊട്ടിത്തെറിയുടെ വക്കിലാണിപ്പോള്‍ നില്‍ക്കുന്നത്. ‘വിനാശകാലേ വിപരീത ബുദ്ധി’എന്നു മാത്രമേ ഇതിനെയും വിശേഷിപ്പിക്കാന്‍ കഴിയൂ.


Political Reporter

Top