രാജ് ഗുരു സ്വയം സേവകന്‍; അവകാശവാദവുമായി മുന്‍ ആര്‍എസ്എസ് പ്രചാരകന്‍

raj

ന്യൂഡല്‍ഹി:ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ഭഗത് സിങ്ങിനും സുഖ്ദേവിനുമൊപ്പം കഴുമരത്തിലേറിയ രാജ് ഗുരു ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് അവകാശവാദം. മുന്‍ ആര്‍.എസ്.എസ്. പ്രചാരകനും പത്രപ്രവര്‍ത്തകനുമായ നരേന്ദ്ര സിങ് സഹ്ഗല്‍ എഴുതിയ ‘ ഭാരത് വര്‍ഷ് കി സര്‍വംഗ് സ്വതന്ത്രത’ (ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യം) എന്ന പുസ്തകത്തിലാണ് ഈ അവകാശവാദം.

സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസോ അതിന്റെ പ്രവര്‍ത്തകരോ സജീവമായി പങ്കെടുത്തിരുന്നില്ലെന്ന പ്രചാരണത്തെ നേരിടുന്നതിന്റെ ഭാഗമായാണ് ഈ അവകാശവാദം. ആര്‍.എസ്.എസ്.മേധാവി മോഹന്‍ ഭാഗവത് ആണ് പുസ്തകത്തിന് അവതാരികയെഴുതിയത്.

സ്വയം സേവകരായ സ്വാതന്ത്ര്യ സമരസേനാനികള്‍ എന്ന അധ്യായത്തിലാണ് രാജ് ഗുരുവിനെ പരാമര്‍ശിക്കുന്നത്. ‘മൊഹിതെ ബാഗ് ശാഖയില്‍ സ്വയംസേവകനായിരുന്നു രാജ് ഗുരു. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന്‍ ജെ.പി. സാന്‍ഡേഴ്സനെ വധിച്ചശേഷം രാജ് ഗുരു നാഗ്പുരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തിയിരുന്നുവെന്നും അവിടെ ഒളിവില്‍ താമസിക്കാന്‍ ആര്‍.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗേവാര്‍ ഒരു വീടു സംഘടിപ്പിച്ചുകൊടുത്തിരുന്നുവെന്നും പുസ്തകത്തില്‍ അവകാശപ്പെടുന്നു.

സാന്‍ഡേഴ്സണെ വധിച്ച കുറ്റത്തിനു ഭഗത് സിങ്, രാജ് ഗുരു , സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ് ഹെഡ്ഗേവാര്‍ ദുഃഖിതനായിരുന്നു. ‘ അവരുടെ ത്യാഗം വെറുതെയാവില്ലെന്നായിരുന്നു സംഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണമെന്നും പുസ്തകത്തില്‍ പറയുന്നു.

എന്നാല്‍ അവകാശവാദങ്ങളെ നിരുപാധികം തള്ളി കളഞ്ഞ് പ്രമുഖ ചരിത്രകാരന്‍ ആദിത്യ മുഖര്‍ജി രംഗത്തെത്തിയിരുന്നു. ”ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വലമായ പ്രതീകത്തെ തങ്ങളുടേതാക്കി മാറ്റാനുള്ള ആര്‍.എസ്.എസിന്റെ ശ്രമമാണിതെന്നും ബി.ആര്‍. അംബേദ്കറെയും സ്വാമിവിവേകാനന്ദനെയും ബാലഗംഗാധര തിലകനെയും സ്വന്തമാക്കാനും ഇവര്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും കുറിച്ചുള്ള രേഖകള്‍’ എന്ന പുസ്തകത്തിന്റെ എഡിറ്ററും ജെ.എന്‍.യു.വിലെ ചരിത്രവിഭാഗം പ്രൊഫസറുമായ ചമന്‍ ലാലും പുസ്തകത്തിലെ അവകാശവാദങ്ങളെ വിമര്‍ശിച്ചിരുന്നു. ‘നേരത്തേയവര്‍ അവകാശപ്പെട്ടത് ഭഗത് സിങ്ങിന് അവരുമായി ബന്ധമുണ്ടെന്നാണ്. എന്നാല്‍ ഭഗത് സിങ്ങിനോ, രാജ്ഗുരവിനോ ആര്‍.എസ്.എസുമായി ബന്ധമുണ്ട് എന്നതിന് ഒരു തെളിവുമില്ലെന്നും അവരുടെ സഹപ്രവര്‍ത്തകര്‍ എഴുതിയ ജീവചരിത്രക്കുറിപ്പുകളില്‍ ഒന്നിലും ഇതേകുറിച്ച് സൂചനയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ചരിത്രവസ്തുതകളെ ആസ്പദമാക്കിയുള്ളതാണെന്ന് തന്റെ പുസ്തകമെന്ന് സഹ്ഗല്‍ പറയുന്നു. ”ഇത്തരം കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ആര്‍.എസ്.എസ്. അതൊന്നും രേഖപ്പെടുത്തിവെക്കാത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top