മോദിയും അമിത് ഷായും ആദ്യ പ്രതികരിക്കും ; അയോധ്യക്കേസില്‍ ബിജെപിയുടെ പെരുമാറ്റച്ചട്ടം

ന്യൂഡല്‍ഹി : അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം തയ്യാറാക്കി ബിജെപി.

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ വിളിച്ചുചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്. ബെംഗളുരു, കൊല്‍ക്കത്ത, മുംബൈ എന്നിങ്ങിനെ മേഖലകള്‍ തിരിച്ച് യോഗം ചേരുകയും നിര്‍ദേശങ്ങള്‍ നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തി. ഇരുവിഭാഗവും സംയമനം പാലിക്കുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പങ്കെടുത്ത യോഗത്തില്‍ ധാരണയായി. യുപിയില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

പ്രകോപനപരമായ പ്രസ്താവനകള്‍ വിലക്കുണ്ട്. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിധി എന്തായാലും അഭിപ്രായപ്രകടനങ്ങള്‍ പാടില്ല. വിധിക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നിലപാട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കും. അതിന് മുന്‍പ് ആരും പ്രതികരിക്കരുതെന്നും നിര്‍ദേശമുണ്ട്.

40 കമ്പനി കേന്ദ്രസേനയെ ഉടന്‍ യുപിയില്‍ വിന്യസിക്കാനാണ് തീരുമാനം. ഈ മാസം 18വരെ കേന്ദ്ര സേന യുപിയില്‍ തുടരും. 10 കമ്പനി ദ്രുത കര്‍മസേന ഇതിനോടകം യുപിയില്‍ എത്തിക്കഴിഞ്ഞു. അയോധ്യയും അസംഗഡും ഉള്‍പ്പെടെ 12 പ്രശ്‌നബാധിത മേഖലകളിലാകും കേന്ദ്ര സേനയെ പ്രധാനമായും വിന്യസിക്കുക.

സുപ്രീം കോടതി അയോധ്യ കേസില്‍ വിധി പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യം കനത്ത ജാഗ്രതയിലാണ്. അതിനിടെ അയോധ്യ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ പാക്ക് ഭീകരര്‍ പ്രവേശിച്ചതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. നേപ്പാള്‍ വഴി എഴ് പാക്ക് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചുവെന്ന് സൂചന ലഭിച്ചെന്ന വിവരം ഇന്റലിജന്‍സാണ് പുറത്തുവിട്ടിരിക്കുന്നത്.

ഏഴ് ഭീകരരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലായി ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് കരുതപ്പെടുന്നത്.

Top