റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണി, ആവര്‍ത്തിച്ച് ആര്‍എസ്എസ്

bhaiya ji joshi

റായ്പൂര്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയെന്നാവര്‍ത്തിച്ച് ആര്‍എസ്എസ്.

ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയാണ് റോഹിംഗ്യകള്‍ക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

മ്യാന്‍മറിലെ സൈനിക നടപടികളേത്തുടര്‍ന്ന് മറ്റിടങ്ങളില്‍ അഭയം തേടേണ്ടി വന്നവരാണ് റോഹിംഗ്യകള്‍ എന്നും അവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മ്യാന്‍മറില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയവരാണ് രോഹിംഗ്യകള്‍ എന്നു പറഞ്ഞ ജോഷി നിരവധി ഹിന്ദുക്കള്‍ അവിടെ കൊല്ലപ്പെട്ടിരുന്നുവെന്നും പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ജമ്മുകാഷ്മീരിലും എത്തിയിട്ടുണ്ടെന്നും ഇവിടെ തങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് അവരുടെ ആവശ്യമെന്നും അത് അംഗീകരിക്കാനാവില്ലെന്നും ജോഷി വ്യക്തമാക്കി.

റോഹിംഗ്യന്‍ അഭയാര്‍ഥികളോട് മനുഷ്യത്വപരമായി പെരുമാറണമെന്ന് പറയുന്നവര്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയേക്കുറിച്ച് എന്തുകൊണ്ടാണ് ഓര്‍ക്കാത്തതെന്നും രോഹിംഗ്യന്‍ അഭയാര്‍ഥികളെ അതിഥികളായി കാണണമോയെന്നും ഭയ്യാജി ജോഷി ചോദിച്ചു.

വിദേശങ്ങളില്‍ നിന്നുള്ളവരെ നിശ്ചിത കാലയളവിനു ശേഷം തങ്ങളുടെ രാജ്യത്തു തുടരാന്‍, ഒരു ഭരണകൂടവും അനുവദിക്കില്ലെന്നുള്ള കാര്യം ഏവരും ഓര്‍ക്കണമെന്നും ഇന്ത്യയില്‍ ഇത്തരം നടപടികള്‍ക്കെതിരെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് ധരിക്കരുതെന്നും ഭയ്യാജി ജോഷി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തേക്ക് എത്തിയ അനധികൃത കുടിയേറ്റക്കാരാണ് രോഹിംഗ്യകള്‍ എന്നും ഇവര്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോസംരക്ഷണത്തെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണ് ഇതെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

റോഹിംഗ്യ വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ രാജ്യസുരക്ഷയെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ഓര്‍മിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. വിജയദശമിദിന പ്രസംഗത്തിലായിരുന്നു ആര്‍എസ്എസ് മേധാവി നയം വ്യക്തമാക്കിയത്.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിനൊപ്പം തന്നെ റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റവും നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണെന്നും ലഹളയെയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെയും തുടര്‍ന്നാണ് രോഹിംഗ്യകളെ മ്യാന്‍മറില്‍ നിന്നു ഭരണകൂടം കുടിയിറക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. റോഹിംഗ്യര്‍ക്ക് അഭയം നല്കുന്നതു തൊഴില്‍ പ്രതിസന്ധിക്കു മാത്രമല്ല, രാജ്യസുരക്ഷയ്ക്കുകൂടി ഭീഷണിയാവുമെന്നും ഭഗവത് ആരോപിക്കുകയും ചെയ്തിരുന്നു.

Top