റെയ്ഡില്‍ കണ്ടെടുത്തത്‌ 4.25 കോടി രൂപയുടെ അനധികൃത പണം; വെട്ടിലായി കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നാലു കോടി രൂപയിലധികം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടന്ന റെയ്ഡില്‍ 4.25 കോടി രൂപയുടെ അനധികൃത പണം കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും അടക്കം അദ്ദേഹവുമായി ബന്ധമുള്ള 30 ഓളം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. വിവിധയിടങ്ങളില്‍ റെയ്ഡ് ഇന്നും തുടരുകയാണ്.മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് റെയ്ഡ്.

അതേസമയം മുന്‍ കേന്ദ്രമന്ത്രി ആര്‍.എല്‍. ജാലപ്പയുടെ ഉടമസ്ഥതയിലുള്ള കോലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്.

യോഗ്യതയില്ലാത്ത ആളുകള്‍ക്ക് 50 ലക്ഷം മുതല്‍ 60 ലക്ഷം രൂപക്ക് മെഡിക്കല്‍ സീറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.പണത്തിന് പുറമെ മെഡിക്കല്‍ അഡ്മിഷന്‍ ക്രമക്കേടിന് തെളിവായിട്ടുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പരമേശ്വരയുടെ സഹോദരന്റെ മകന്‍ ആനന്ദിന്റെ വീട്ടിലും സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലും ഇന്ന് റെയ്ഡ് നടന്നു. പരമേശ്വരയുടെ ബന്ധുക്കള്‍ നടത്തുന്ന ട്രസ്റ്റിന്റേതാണ് ഈ മെഡിക്കല്‍ കോളേജ്.

Top