ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും; തൃക്കാക്കര നഗരസഭയില്‍ വിവാദം

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം പതിനായിരം രൂപയും നല്‍കിയ നഗരസഭ അധ്യക്ഷ വിവാദത്തില്‍. യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ അധ്യക്ഷ അജിത തങ്കപ്പനാണ് 43 കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനമായി 10000 രൂപ വീതം നല്‍കിയത്. പണം തിരികെ നല്‍കിയ 18 കൗണ്‍സിലര്‍മാര്‍ വിജലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.

ഓരോ കൗണ്‍സിലര്‍മാരെയും ക്യാബിനിലേക്ക് വിളിച്ചുവരുത്തി പണം രഹസ്യമായി കൈമാറുകയായിരുന്നുവെന്നാണ് ആരോപണം. നഗരസഭയിലെ വിവിധ വാര്‍ഡുകളിലേക്കുള്ള ഓണക്കോടി വിതരണത്തിനൊപ്പം കൗണ്‍സിലര്‍മാരെ ക്യാബിനില്‍ വിളിച്ചുവരുത്തി പണമടങ്ങിയ കവറും കൂടി നല്‍കിയെന്നാണ് ആരോപണം.

കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെങ്കില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള ഭരണസമിതിക്ക് 25 ലക്ഷം രൂപയെങ്കിലും ലഭിച്ചിട്ടുണ്ടാകുമെന്നും അവര്‍ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ പ്രതികരിച്ചു. കൗണ്‍സിലര്‍മാര്‍ ക്യാബിനിലേക്ക് വന്നത് ഓണക്കോടി എടുക്കാനാണ്. ഓണക്കോടിക്കൊപ്പം പതിനായിരം രൂപ നല്‍കി എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പുതിയ ഭരണ സമതി വന്നതിന് ശേഷം അതിനെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇത്രയും പണം നല്‍കാനുള്ള കഴിവ് എനിക്കില്ല. പിന്നെ ആരോപണം ഉന്നയിക്കുന്നത് എന്താണെന്ന് അറിയില്ല. ശാരീരികമായി ഉപദ്രവിച്ചതിന് പിന്നാലെയാണ് അടുത്ത ആരോപണവുമായി വന്നിരിക്കുന്നത്. അവര്‍ കേസുമായി മുന്നോട്ട് പോകണം. സത്യം തെളിയിക്കേണ്ടത് തന്റെയും ഉത്തരവാദിത്തമാണ്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും അവര്‍ പറഞ്ഞു.

 

Top