ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ റയല ചെരിവില്‍ വിള്ളല്‍; 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

ബാംഗഌര്‍: മഴക്കെടുതി നാശം വിതച്ച ആന്ധ്രപ്രദേശില്‍ ഭീഷണി രൂക്ഷമാക്കി ജല സംഭരണിയിലെ വിള്ളല്‍. തീര്‍ത്ഥാടന നഗരമായ തിരുപതിക്ക് 15 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന രായല ചെരുവു ജല സംഭരണിയിലാണ് വിള്ളലുകള്‍ രൂപം കൊണ്ടത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജല സംഭരണിയുടെ നാലിടങ്ങളിലാണ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടിരിക്കുന്നത്.

ജല സംഭരണി ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ കനത്ത മഴയെ തുടര്‍ന്ന് ജല സംഭരണിയിലെ ജല നിരപ്പ് ഉയര്‍ന്നിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രിയോടെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ഇതോടെയാണ് ഒഴിപ്പിക്കല്‍ നടപടി ഉള്‍പ്പെടെ ആരംഭിച്ചത്.

ചോര്‍ച്ച അടയ്ക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മണല്‍ നിറച്ചുള്ള ചാക്കുള്‍പ്പെടെ നിരത്തി സിമന്റ് ഉപയോഗിച്ച് ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ അടയ്ക്കാനാണ് പദ്ധതി. നിലവില്‍ 0.9 ടിഎംസി അടി വെള്ളമാണ് സംഭരണിയിലുള്ളത്. സംഭരണ ശേഷിയുടെ പരമാവധിയാണ് നിലവിലെ ജലനിരപ്പ് എന്നതും ഭീഷണി വര്‍ധിപ്പിക്കുന്നു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ ആന്ധ്രയുടെ വിവിധ ഭാഗങ്ങളില്‍ വലിയ ദുരിതങ്ങളായിരുന്നു വിതച്ചത്. മഴക്കെടുതികളില്‍ 41 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

Top