പോക്‌സോ കേസില്‍ റോയി വയലാറ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഫോര്‍ട്ട് കൊച്ചി പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാറ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ റോയി വയലാറ്റിന്റേയും അറസ്റ്റ് ചെയ്യില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. റോയി അന്വേഷണവുമായി സഹകരിക്കുന്നില്ലന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് പ്രതികളും അറിയിച്ചു.

റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എറണാകുളം ഡിസിപി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവ് ലഭിച്ചെങ്കിലും മറ്റാരും പരാതി തന്നിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കിയിട്ടുണ്ട്. മോഡലുകളുടെ കൊല്ലപ്പെട്ട കേസില്‍ റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാത്തതില്‍ കോടതിയെ സമീപിക്കുമെന്നും ഡിസിപി പറഞ്ഞിരുന്നു.

കോവിഡാണെന്ന റോയിയുടെ വാദം പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി. മോഡലുകളുടെ അപകട മരണം സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് എതിര്‍പ്പില്ലെന്നും ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്നും ഡിസിപി വ്യക്തമാക്കിയിരുന്നു.

അതേസമയം, പോക്‌സോ കേസിലെ പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന. പരാതിക്കാരിയുടെ ആരോപണങ്ങളില്‍ തെളിവുണ്ടെന്ന് ഡിസിപി വ്യക്തമാക്കിയതിന് പിന്നാലെ സൈജു തങ്കച്ചന്‍, പെണ്‍കുട്ടികളെ എത്തിച്ചതായി സംശയിക്കുന്ന അഞ്ജലി റീമാദേവ്, റോയ് വയലാട്ട് എന്നിവരാണ് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്നതെന്നാണ് അഭ്യൂഹം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവേണ്ടതുണ്ട്. അഞ്ജലി റീമാദേവിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്നത്.

 

Top