Row as Air China warns of London’s ‘Indian, Pakistani and black’ neighbourhoods

ന്യൂഡല്‍ഹി: ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്താനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ചൈനയുടെ മുന്നറിയിപ്പ്.

എയര്‍ ചൈനയുടെ ഫ്‌ളൈറ്റ് മാഗസിനായ വിംഗ്‌സ് ഓഫ് ചൈനയില്‍ പ്രസിദ്ധീകരിച്ച സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പിന്റെ ഭാഗമായ കുറിപ്പിലാണ് ഇത്തരമൊരു നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നത്.

” സഞ്ചരിക്കുവാന്‍ സുരക്ഷിതമായ നഗരമാണ് ലണ്ടന്‍, എങ്കിലും ലണ്ടനില്‍ ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, കറുത്തവര്‍ഗക്കാര്‍ എന്നിവര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളിലെത്തുമ്പോള്‍ ജാഗ്രത പാലിക്കണം” ഇതായിരുന്നു മാഗസിനിലെ വിവാദപരാമര്‍ശം.

എയര്‍ ചൈന വിമാനത്തില്‍ യാത്ര ചെയ്ത ഹസേ ഫന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകയാണ് ട്വിറ്ററിലൂടെ മാഗസിനിലെ വംശീയ പരാമര്‍ശങ്ങള്‍ ലോകത്തിന് മുന്‍പിലെത്തിച്ചത്.


വിവാദ ലേഖനത്തിന്റെ ചിത്രം സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയത് ഹസേ ഫന്‍ ലേഖനത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ലണ്ടനിലെത്തുന്ന വിനോദസഞ്ചാരികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും, വനിതാ സഞ്ചാരികള്‍ പുരുഷന്‍മാര്‍ക്കൊപ്പം മാത്രമേ പുറത്ത് പോകാവൂ എന്നും വിവാദപരാമര്‍ശങ്ങള്‍ അടങ്ങുന്ന ലേഖനത്തില്‍ പറയുന്നുണ്ട്.

ലണ്ടന്‍ നിവാസികള്‍ അടക്കം രൂക്ഷമായ ഭാഷയിലാണ് എയര്‍ ചൈനയുടെ വംശീയ പരാമര്‍ശത്തോട് സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചത്.

മാഗസിനിലെ പരാമര്‍ശങ്ങള്‍ മര്യാദ ലംഘിക്കുന്നതാണെന്ന് ഇന്ത്യക്കാരും പാകിസ്ഥാന്‍ പൗരന്‍മാര്‍ കൂടുതലായുള്ള ടൂട്ടിംഗ് മേഖലയിലെ എംപി റോസനെ അല്ലിന്‍ ഖാന്‍ പ്രതികരിച്ചു.

വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് ലണ്ടന്‍, അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ലണ്ടനില്‍ വംശീയമായ ചേരിതിരിവുകളുണ്ടോയെന്ന് നേരിട്ടറിയുവാന്‍ ചൈനീസ് അംബാസിഡറെ ടൂട്ടിംഗ് സന്ദര്‍ശിക്കുവാനും റോസനെ ക്ഷണിച്ചു.

ഇതാദ്യമായല്ല ചൈനീസ് കമ്പനികള്‍ ഇത്തരം വിവാദങ്ങളില്‍ ചെന്നു ചാടുന്നത്. കറുത്ത വര്‍ഗക്കാരനെ വാഷിംഗ് മെഷീനിലിട്ട് വെളുപ്പിച്ചെടുക്കുന്ന പരസ്യം ചെയ്ത ചൈനീസ് സൗന്ദര്യവര്‍ധക കമ്പനിയും നേരത്തെ സമാനമായ വിവാദത്തില്‍ ചെന്നു ചാടിയിരുന്നു.

Top