ഷാഫിയുമായുള്ള ബന്ധം ഉൾപ്പെടെ റോസ്‌ലി മറച്ചുവച്ചെന്ന് പങ്കാളി

കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നരബലിയുടെ പേരിൽ കൊലചെയ്യപ്പെട്ട റോസ്ലിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്ന് റോസ്ലിയുടെ പങ്കാളി സജീഷ്. റോസ്ലി തന്നിൽ നിന്ന് പല കാര്യങ്ങളും മറച്ചുവച്ചെന്നാണ് സജീഷ് പറയുന്നത്. ലോട്ടറി കച്ചവടത്തിന്റെ കാര്യവും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. ജൂൺ മാസം 8ന് ചങ്ങനാശേരിയിലുള്ള അമ്മാവനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് റോസ്ലി പോയതെന്ന് സജീഷ് പറഞ്ഞു. പിന്നീട് താൻ റോസ്ലിയെ വിളിച്ചപ്പോൾ കിട്ടിയില്ല. ഫോൺ റിംഗ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ആകുകയായിരുന്നെന്നും സജീഷ് കൂട്ടിച്ചേർത്തു.

അതേസമയം കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്ന് പൊലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന എല്ലാ ആരോപണങ്ങളും തലനാരിഴകീറി അന്വേഷിക്കാനാണ് തീരുമാനം. പതിനാറും, ഇരുപത്തി അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളെ കേസിലെ മുഖ്യപ്രതി ഷാഫി ഇലന്തൂരിൽ എത്തിച്ച് ലൈംഗിക ദുരുപയോഗം ചെയ്തതായി പൊലീസിന് വിവരമുണ്ട്. നിലവിൽ പരാതികൾ ഇല്ലെങ്കിലും ഗൗരവമായാണ് ഇക്കാര്യം പൊലീസ് പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിന്നാണ് അന്വേഷണസംഘം കൂടുതൽ പ്രാധാന്യം നൽകുക. ഇതിന് പിന്നാലെയാകും തെളിവെടുപ്പ്.

Top