റോഷന്‍ ആന്‍ഡ്രൂസിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് നിര്‍മ്മാതാവ്

തിരുവനന്തപുരം: നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ കുടുംബം.

സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ഉപയോഗിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ കേസുമായി ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നാണ് ആല്‍വിന്‍ ആന്റണിയുടെ കുടുംബം പറയുന്നത്. നിര്‍മ്മാതാക്കളുടെ സംഘടന റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദമെന്നാണ് കുടുംബത്തിന്റെ ആരോപണം.

സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷന്‍ ആന്‍ഡ്രൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആല്‍വിന്‍ ആന്റണി ആരോപിച്ചത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നായിരുന്നു പരാതി.

റോഷന്‍ ആന്‍ഡ്രൂസ് കഴിഞ്ഞദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടില്‍ കയറി വന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ചു. തന്റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുളളവരെ മര്‍ദിച്ചുവെന്നും ആല്‍വിന്‍ ആന്റണി പരാതിയില്‍ പറഞ്ഞു.

Top