തെലുങ്കാനയില്‍ കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ചു; കോഴി പൊലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ്: തെലുങ്കാനയില്‍ കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ചു. സംഭവത്തില്‍ കോഴിയെ കസ്റ്റഡിയിലെടുക്കുകയും കോഴിപ്പോരിന്റെ സംഘാടകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെലുങ്കാനയിലെ ജഗ്ത ജില്ലയില്‍ യെല്ലമ്മ ക്ഷേത്രത്തില്‍ ഫെബ്രുവരി 22 നാണ് സംഭവമുണ്ടായത്.

മത്സരത്തിനായി എത്തിച്ച കോഴിയുടെ കാലില്‍ കെട്ടിയ കത്തി ഞെരമ്പില്‍ തട്ടി മുറിവേറ്റ് തനുഗുള്ള സതീഷ് എന്നയാളാണ് മരിച്ചത്. മുറിവേറ്റ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

തെലങ്കാനയില്‍ നിരോധിച്ച പരിപാടിയാണ് കോഴിപ്പോര്. അനധികൃതമായാണ് മത്സരം സംഘടിപ്പിച്ചത്. അന്വേഷണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കോഴി നിലവില്‍ ഗൊല്ലപ്പളി പൊലീസ്‌ സ്റ്റേഷനിലാണുള്ളത്. സ്റ്റേഷനുള്ളില്‍ കയറില്‍ കെട്ടിയിട്ട കോഴിക്ക് ആവശ്യമായ ഭക്ഷണവും മറ്റും പോലീസുകാര്‍ നല്‍കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Top