പങ്കാളിയുമായി വേര്‍പിരിഞ്ഞാൽ സ്വത്തുക്കൾ കൈവിട്ടുപോകാതിരിക്കാൻ കരാറുണ്ടാക്കി റൊണാൾഡോ

ലിസ്ബൺ : പങ്കാളി ജോർജിന റോഡ്രിഗസുമായി ഭാവിയിൽ എപ്പോഴെങ്കിലും വേര്‍പിരിഞ്ഞാൽ തന്റെ സ്വത്തുക്കളൊന്നും കൈവിട്ടുപോകാതിരിക്കാൻ കരാറുണ്ടാക്കി ഒപ്പിട്ട് പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പോർച്ചുഗീസ് ടെലിവിഷൻ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും ഭാവിയിൽ പിരിഞ്ഞാലും, ജോര്‍ജിനയ്ക്ക് ഓരോ മാസവും സൂപ്പർ താരത്തിന്റെ കയ്യിൽനിന്നു സാമ്പത്തിക സഹായം ലഭിക്കും. കുട്ടികളുമായി ബന്ധം തുടരാൻ അനുവദിക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.

1,09,000 ഡോളർ (ഏകദേശം 89,40,000 രൂപ) ആണ് ജോർജിനയ്ക്ക് ഓരോ മാസവും ലഭിക്കുക. വേർപിരിയുകയാണെങ്കിൽ ഈ തുക ഉയർത്താമെന്നാണ് ധാരണ. ‘സോയ് ജോർജിന’ എന്ന നെറ്റ്ഫ്ലിക്സ് സീരിസില്‍ കാണിക്കുന്ന ലാ ഫിൻക ഹൗസും ജോർജിനയ്ക്കു ലഭിക്കും. റൊണാൾഡോയ്ക്കും ജോർജിനയ്ക്കും അഞ്ച് മക്കളാണുള്ളത്: റൊണാൾഡോ ജൂനിയർ, ഈവ മരിയ, മാറ്റിയോ റൊണാൾഡോ, അലാന മാർട്ടിന, ബെല്ല എസ്മെറാൾഡ.

2016 മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിനയും ഡേറ്റിങ്ങിലാണ്. ഇറ്റാലിയൻ ഫാഷൻ സ്ഥാപനമായ ഗുച്ചിയുടെ റീട്ടെയ്ൽ സ്റ്റോറിൽവച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി റൊണാൾ‍ഡോയും ജോർജിനയും ഒരുമിച്ചാണു താമസം. ഇരുവരും വേർപിരിയുകയാണെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദി പ്രോ ലീഗ് ക്ലബ് അൽ– നസ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്.

Top