കേരളത്തില്‍ ഉത്തരേന്ത്യയെക്കാള്‍ ഭീകരമായ അവസ്ഥ, സ്ത്രീ സുരക്ഷയില്‍ വീഴ്ചയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയില്‍ വീഴ്ചയെന്ന് എംഎല്‍എ റോജി എം ജോണ്‍ നിയമസഭയില്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഉത്തരേന്ത്യയെക്കാള്‍ ഭീകരമായ അവസ്ഥയിലാണ് കേരളത്തില്‍, സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും പീഡന പരാതികളും കൂടിവരുന്നു, അതീവ ഗൗരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോണ്‍ പറഞ്ഞു.

നീതിതേടിയെത്തുന്നവരെ തുടര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നും, വനിതാ കമ്മിഷനും ശിശുക്ഷേമ സമിതിയും പിരിച്ചുവിടണമെന്ന് പറഞ്ഞ അദ്ദേഹം വാളയാര്‍ കേസ് പൊലീസ് നിരുത്തരവാദപരമായി കൈകാര്യം ചെയ്തുവെന്നും ആരോപിച്ചു.

അതേസമയം, സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറഞ്ഞ് വരികയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഉത്തരേന്ത്യന്‍ പരാമര്‍ശം ആരെ വെള്ളപൂശാനാണെന്ന് ചോദിച്ച മുഖ്യമന്ത്രി കേസുകളില്‍ ശക്തമായ നടപടി എടുത്തതായും വ്യക്തമാക്കി.

കുറ്റ്യാടിയില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി ഉണ്ടാവും. മലപ്പുറം പീഡനശ്രമത്തിലും പ്രതി അറസ്റ്റിലായി.

2016 മുതല്‍ 21 വരെയുള്ള കാലം ലൈംഗിക അതിക്രമം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു സ്ത്രീയും അതിക്രമിക്കപ്പെടാത്ത സമൂഹമാണ് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top