ആന്ധ്ര ടൂറിസം മന്ത്രിയായ റോജ തന്റെ ചെരുപ്പ് ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു; വിവാദം

വിശാഖപട്ടണം: തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തിലെ പ്രശസ്ത നടിയായിരുന്നു റോജ. സിനിമ അഭിനയം വിട്ട് ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലാണ് താരം. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ടൂറിസം മന്ത്രിയാണ് ഇപ്പോള്‍ റോജ. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ പ്രസ്താവനകളാല്‍ എപ്പോഴും വിവാദം സൃഷ്ടിക്കുന്ന റോജ ഇപ്പോള്‍ വീണ്ടും ഒരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

നാഗേരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ റോജ ബപട്ല സൂര്യലങ്ക ബീച്ച് സന്ദര്‍ശിച്ചിരുന്നു. ഇവിടെ കടലില്‍ ഇറങ്ങിയ മന്ത്രിയായ റോജ തന്റെ ചെരുപ്പ് ഒപ്പം ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൈയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അത് കൈയ്യില്‍ പിടിക്കുന്നതും. റോജ വെള്ളത്തിലിറങ്ങുകയും ചെയ്യുന്ന ഫോട്ടോകള്‍ വൈറലായി. ഇതോടെ കടുത്ത വിമര്‍ശനവും ട്രോളുമാണ് റോജയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതേ സമയം ബീച്ച് സന്ദര്‍ശനത്തിന് ശേഷം അവിടുത്തെ അധികൃതരുമായി മന്ത്രി അവലോകന യോഗം നടത്തി. ബപട്ല സൂര്യലങ്ക ബീച്ച് മനോഹരമാണെന്നും, മികച്ച ടൂറിസം കേന്ദ്രമാക്കി ഇതിനെ മാറ്റുന്ന തരത്തിലുള്ള അടിസ്ഥാന വികസനം ഇവിടെ നടപ്പിലാക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.

1999 ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് റോജ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാല്‍ 2009 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജഗന്‍ മോഹന്‍ റെഡ്ഡിക്കൊപ്പം ആദ്യകാലത്ത് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് റോജ. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നാഗേരി മണ്ഡലത്തില്‍ നിന്നും വിജയിച്ച റോജ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണം നേടിയപ്പോള്‍ മന്ത്രിയുമായി.

Top