ബംഗ്ലാദേശ്: മ്യാന്മര്‍ ഭരണകൂടം അഴിച്ചുവിട്ട ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് റോഹിങ്ക്യന്‍ മുസ്ലിമുകൾ കൂട്ടമായി ബംഗ്ലാദേശിൽ അഭയം തേടിയിരുന്നു.
ഇത്തരത്തിൽ ബംഗ്ലാദേശിൽ എത്തിയ റോഹിങ്ക്യന്‍ മുസ്‍ലിംകളുടെ എണ്ണം 3 ലക്ഷം കവിഞ്ഞതായി യു.എന്‍ റിപ്പോർട്ട്.
മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക വ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ബുദ്ധമത ഭൂരിപക്ഷമായ മ്യാന്മറിലെ സൈന്യം അതിര്‍ത്തിയില്‍പോലും റോഹിങ്ക്യകളെ ക്രൂരമായി പീഡിപ്പിക്കുകയാണ്.
നടന്നും ബോട്ട് വഴിയുമാണ് കൂടുതല്‍ പേരും അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയംതേടിയെത്തുന്നത്.
അതേസമയം മ്യാന്മര്‍ ഭരണകൂടത്തിനെതിരെയും നൊബേല്‍ ജേതാവും മ്യാന്മര്‍ നേതാവുമായ ആങ് സാന്‍ സ്യൂകിക്കെതിരെയുമുള്ള പ്രതിഷേധം അന്താരാഷ്ട്രതലത്തില്‍ വ്യാപിക്കുകയാണ്.
മ്യാന്‍മര്‍ ഭരണകൂടത്തിന്റേത് ആസൂത്രിത പീഡനമെന്ന് പ്രതികരിച്ച മലേഷ്യ ബംഗ്ലാദേശിലേക്ക് സഹായമെത്തിച്ചു.
സ്യൂകിക്ക് നല്‍കിയ നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നാല് ലക്ഷത്തോളം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചെങ്കിലും തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.