വൈദികര്‍ക്ക് പകരം റോബോട്ടുകള്‍; ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാമെന്ന് കന്യാസ്ത്രീ

ലണ്ടന്‍: ക്രൈസ്തവ സഭകളിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ കുയ്ക്കാന്‍ വൈദികര്‍ക്കു പകരം റോബോട്ടുകളെ ഉപയോഗിക്കണമെന്ന് കന്യാസ്ത്രീ. വില്ലനോവ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഫ്രാന്‍സിസ്‌കന്‍ സഭാംഗം ഡോ ഇലിയ ദെലിയോ ആണ് ഈ അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്.

റോബോട്ട് വൈദികര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും ഇവര്‍ ലിംഗസമത്വം പാലിക്കുമെന്നും കന്യാസ്ത്രീ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സഭയെ പുരുഷാധിപത്യ സമൂഹമാക്കി വൈദികര്‍ മാറ്റിയെന്ന് ഇവര്‍ കുറ്റപ്പെടുത്തി. കൃത്രിമ ബുദ്ധിയിലൂടെ ഇതിന് പരിഹാരം കണ്ടെത്താമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ ഭിന്നാഭിപ്രായവുമായി സിസ്റ്റര്‍ മേരി ക്രിസ്റ്റ രംഗത്തെത്തി. റോബോട്ടുകള്‍ക്ക് ധാരണാശക്തിയും മനശ്ശക്തിയും ഇല്ലാത്തതിനാല്‍ ദൈവകൃപ ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. മനുഷ്യന്റെ ആത്മീയതയും പരസ്പര സഹവര്‍ത്തിത്ത്വവും അനുഗ്രഹീതമായ മനസില്‍ നിന്നുണ്ടാവുന്നതാണെന്നാണ് കത്തോലിക്കാ വിശ്വാസമെന്നും സിസ്റ്റര്‍ മേരി ക്രിസ്റ്റ വ്യക്തമാക്കി.

ജപ്പാനില്‍ ബുദ്ധ വിഭാഗത്തിന്റെ ചടങ്ങുകളില്‍ റോബോട്ടുകള്‍ സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് റോബോട്ടുകളെ വൈദികരാക്കാം എന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നത്.

Top