ഹാരി പോർട്ടർ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ റോബി കോൾട്രെയിൻ അന്തരിച്ചു. 72 വയസായിരുന്നു. ഹാരി പോട്ടർ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി കോൾട്രെയിൻ. റോബി കോൾട്രെയിന്റെ ഏജന്റാണ് മരണവാർത്ത സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.
ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡൻ ഐ, ദ വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് . 1980 കളിലാണ് കോൾട്രെയൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്‌ളാഷ് ഗോൾഡൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷൻ കോമഡി ഷോകളിലും കോൾട്രെയിൻ മികവ് തെളിയിച്ചു.
1981 ലെ ടെലിവിഷൻ പ്രോജക്ടായ ‘എ ക്ലിക്ക് അപ്പ് 80’ ലാണ് കോൾട്രയ്ൻ ആദ്യമായി അഭിനയിച്ചത്. 2006 ൽ അദ്ദേഹത്തിന് ഒബിഇ (ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ) പുരസ്‌കാരം ലഭിച്ചു, കൂടാതെ 2011-ൽ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്ട്ലൻഡ് അവാർഡും ലഭിച്ചു.