robber killed by partne at kochi

കൊച്ചി: വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തിയ പ്രതികളിലൊരാളായ ഇമ്രാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

കവര്‍ച്ചാശ്രമത്തിന്റെ ആസൂത്രകനും കൊലപാതത്തിന്റെ മുഖ്യപ്രതിയുമാണ് മുഹമ്മദ് ഇസ്ലാം. ഇയാളെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം പ്രതിയെ കലൂരില്‍ കൊണ്ട് പോയി തെളിവെടുത്തു. മോഷണത്തിനിടയില്‍ കാമറയില്‍ സ്‌പ്രേ ചെയ്യുന്നതിനുള്ള പെയ്ന്റ് വാങ്ങിയത് കലൂരിലെ ഒരു കടയില്‍നിന്നാണ്. കടക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞു.

ഉച്ചയോടുകൂടി പ്രതി മുഹമ്മദ് ഇസ്ലാം അന്‍സാറിനെ കോടതിയില്‍ ഹാജരാക്കും. ഇവിടെനിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും.

ഇമ്രാന്‍ എല്ലാ സംഭവങ്ങളും പോലീസിനോട് പറയുമെന്ന ഭയത്താലാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. കവര്‍ച്ചാ ശ്രമത്തിനു ശേഷം താനും ഇമ്രാനും മദ്യപിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് തന്നെ പാഠം പഠിപ്പിക്കുമെന്നും പോലീസിനോട് കാര്യങ്ങള്‍ തുറന്നു പറയുമെന്നും ഇമ്രാന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ പിടിക്കപ്പെടുമെന്ന നില വന്നപ്പോഴാണ് കൊല നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.

കൊല്ലപ്പെട്ട ഇമ്രാന്റെ വയറ്റില്‍ കത്തികൊണ്ട് കുത്തുകയും മരണം ഉറപ്പുവരുത്താന്‍ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ ഒരു കടയില്‍നിന്ന് ചാക്ക് വാങ്ങി മൃതദേഹം ചാക്കില്‍ കെട്ടി കട്ടിലിനടിയില്‍ സൂക്ഷിച്ചു.

ആഗസ്ത് ആറിനാണ് കൊച്ചി വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് എ.ടി.എമ്മില്‍ മോഷണ ശ്രമം നടന്നത്. എ.ടി.എമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ വെച്ച് അന്വേഷണമാരംഭിച്ച പോലീസ് കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഇസ്ലാം അന്‍സാറിനെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടാളി ഇമ്രാനെ ഇയാള്‍ കൊലപ്പെടുത്തിയതായി വ്യക്തമായത്. തുടര്‍ന്ന് അന്‍സാര്‍ നല്‍കിയ വിവരം അനുസരിച്ച് ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തിയ പോലീസ് സംഘം വയറില്‍ കുത്തേറ്റു മരിച്ച ഇമ്രാന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Top