മിസോറാമിനെ മ്യാന്‍മറുമായി ബന്ധിപ്പിക്കുന്ന റോഡ്; ചിലവ് 1,132 കോടി രൂപ; നവംബറില്‍ പൂര്‍ത്തിയാകും

മിസോറാമിനെ മ്യാന്‍മറുമായി ബന്ധിപ്പിക്കുന്ന 1,132 കോടി രൂപയുടെ റോഡ് നവംബറില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ദക്ഷിണ മിസോറാമിലെ ലോങ്ട്ലായ് ജില്ലയെ മ്യാന്‍മറിലെ സിറ്റ്വെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കലദന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് പദ്ധതിയുടെ (കെഎംടിടിപി) ഭാഗമായ അതിര്‍ത്തി കടന്നുള്ള റോഡാണിത്. മിസോറാമിലെ ദാമ്പയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

പടിഞ്ഞാറന്‍ മിസോറാമിലെ മമിത് ജില്ലയില്‍ അതിര്‍ത്തി പങ്കിടുന്ന ദാമ്പ നിയമസഭാ മണ്ഡലത്തിലെ വെസ്റ്റ് ഫൈലേംഗില്‍ നടന്ന റാലിയില്‍ ആണ് നിതിന്‍ ഗഡ്കരിയുടെ ഈ വമ്പന്‍ പ്രഖ്യാപനം. ഈ റോഡ് നവംബറോടെ പൂര്‍ത്തിയാകുമെന്നും മ്യാന്‍മറിലെ സിറ്റ്വെ തുറമുഖത്തെ ബന്ധിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ അന്താരാഷ്ട്ര പാത നാഗാലാന്‍ഡ്, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഇത് മിസോറാമിലെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകും. ഇത് ബംഗ്ലാദേശുമായും മ്യാന്‍മറുമായുള്ള മിസോറാമിന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.

സമഗ്രമായ വികസനം കൊണ്ടുവരാന്‍ അടിസ്ഥാന സൗകര്യങ്ങളും ആശയവിനിമയവും വികസിപ്പിക്കേണ്ടതുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണെങ്കില്‍, വ്യവസായത്തിലും കൃഷിയിലും നമുക്ക് നിക്ഷേപം ലഭിക്കും. അതിലൂടെ നമുക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കൂടാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാന്‍ കഴിയും. ഇതാണ് വികസനത്തിന് പിന്നിലെ അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു.

മിസോറാമിനെ നാഗാലാന്‍ഡിലേക്കും മണിപ്പൂരിലേക്കും ബന്ധിപ്പിക്കാന്‍ 20,000 കോടി രൂപയുടെ റോഡ് പദ്ധതിയും വരുന്നുണ്ട്. ഈ പദ്ധതി മിസോറാമിനെ വടക്കുകിഴക്കന്‍ മേഖലയിലെ അയല്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവയുമായും മ്യാന്‍മറിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയുമായും ബന്ധിപ്പിക്കും.

മിസോറാമിലെ ആറ് ജില്ലകളെ ബന്ധിപ്പിക്കുന്നതിന് 7,361 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും. 7,361 കോടി രൂപയുടെ ഈ പദ്ധതി മിസോറാമിലെ ഐസ്വാളും സെര്‍ച്ചിപ്പും ഉള്‍പ്പെടെ ആറ് ജില്ലകളെ ബന്ധിപ്പിക്കുന്നതിനൊപ്പം മ്യാന്‍മറുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. ഈ കണക്ടിവിറ്റി മേഖലയില്‍ സമ്പദ്വ്യവസ്ഥ, വ്യാപാരം, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിസോറാമിന്റെ ലൈഫ് ലൈന്‍ എന്ന് വിളിക്കപ്പെടുന്ന സില്‍ച്ചാറില്‍ നിന്ന് ബെറെഗ്‌റ്റെ വരെയുള്ള പാത 98 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈരാംഗിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 3500 കോടി രൂപ ചെലവിടുന്ന ഈ നാലുവരി പാത. അത് ഉടന്‍ പൂര്‍ത്തിയാകും. ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനാലാണ് ഇത് നിര്‍മിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Top