കാലടി സമാന്തരപാലം, ഗതാഗത കുരുക്കിന് പരിഹാരമേകുന്ന പദ്ധതിയെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാലടി സമാന്തരപാലം ഗതാഗത കുരുക്കിന് പരിഹാരമേകുന്ന പദ്ധതിയെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അഡ്വ. എല്‍ദോസ് കുന്നിപ്പിള്ളില്‍ എം എല്‍ എ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ദീര്‍ഘകാലമായുള്ള ആവശ്യമാണ് സബ്മിഷനായി ഇവിടെ ഉന്നയിച്ചത്. ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരമേകുന്നതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി വകുപ്പിന്റെ ചുമതലയേറ്റെടുത്ത ശേഷം ജൂണ്‍ 14 ന് കാലടി പാലം സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കിയിരുന്നു.

തുടര്‍ന്ന് ആഗസ്ത് 12 ന് ബഹുമാനപ്പെട്ട വ്യവസായ മന്ത്രിയുടേയും എം എല്‍ എമാരുടേയും മറ്റ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ യോഗം ചേരുകയും പുതിയ പാലം നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍നടപടി സ്വീകരിക്കുവാന്‍ ആ യോഗത്തില്‍ തീരുമാനിച്ചെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ എം സി റോഡിലെ കാലടി പാലത്തിന് സമാന്തരമായി പാലം നിര്‍മ്മിക്കണമെന്ന നിശ്ചയ ദാര്‍ഢ്യം പൊതുമരാമത്ത് വകുപ്പിന് ഉണ്ടെന്നും മന്ത്രി ചൂണ്ടികാട്ടി.

പദ്ധതിക്ക് മുപ്പത് സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട എം എല്‍ എമാരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നപ്പോള്‍ ഭൂഉടമകള്‍ സ്ഥലം അഡ്വാന്‍സായി വിട്ടു നല്‍കുന്നതിന് സമ്മതം അറിയിച്ചിരുന്നു. ഭൂഉടമകളുടെ സമ്മതപത്രം ലഭിച്ചിട്ടുമുണ്ടെന്നും റിയാസ് വ്യക്തമാക്കി.

കാലടി സമാന്തരപാലത്തിന് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം ഡിസൈന്‍ തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പാലം നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം ഉപാധിയോടെ സാങ്കേതിക അനുമതി നല്‍കി. ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top